എയര്‍ ഇന്ത്യ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു

എയര്‍ ഇന്ത്യ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു


അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കുമെന്ന് കമ്പനി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍  പ്രഖ്യാപിച്ചു.

പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ടാറ്റ ഗ്രൂപ്പ് വഹിക്കുകയും ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ,'ബി ജെ മെഡിക്കല്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണത്തിലും പിന്തുണ നല്‍കും.

ഈ നിമിഷം തങ്ങള്‍ അനുഭവിക്കുന്ന ദുഃഖം വാക്കുകളില്‍ പറയാനാവില്ലെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടും പരിക്കേറ്റവരോടും തങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രകാരം വിമാനത്തില്‍ രണ്ട് പൈലറ്റുമാരും പത്ത് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും ചേര്‍ന്നാണ് വിമാനം പറത്തിയത്.

''എടിസി പ്രകാരം, വിമാനം റണ്‍വേ 23ല്‍ നിന്ന് ഇന്ത്യന്‍ സമയം 13.39ന് പുറപ്പെട്ടു. അവര്‍ എടിസിയിലേക്ക് മെയ്‌ഡേ കോള്‍ നല്‍കി, പക്ഷേ കൂടുതല്‍ പ്രതികരണമൊന്നും ലഭിച്ചില്ല. വിമാനത്താവള പരിധിക്ക് പുറത്ത് വിമാനം തകര്‍ന്നുവീണു, കനത്ത കറുത്ത പുക പുറപ്പെടുവിക്കുന്നത് കാണപ്പെട്ടു,'' ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്തില്‍ ദീര്‍ഘദൂര യാത്രയ്ക്കുള്ള ഇന്ധനമുണ്ടായിരുന്നതിനാല്‍ മേഘാനഗറിന് സമപീം തകര്‍ന്നുവീണതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു.