ബിഹാര്‍ എക്‌സിറ്റ് പോളുകള്‍ : കോണ്‍ഗ്രസിന്റെ 'ക്ലീന്‍ അപ്പോ, വ്യാജമോ?

ബിഹാര്‍ എക്‌സിറ്റ് പോളുകള്‍ :  കോണ്‍ഗ്രസിന്റെ  'ക്ലീന്‍ അപ്പോ, വ്യാജമോ?


ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അതിനുമുമ്പ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ ചൂട് കൂട്ടിയിരിക്കുകയാണ്. ഭൂരിഭാഗം സര്‍വേകളും എന്‍.ഡി.എ.യ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍, പ്രതിപക്ഷ മഹാഗഠബന്ധന്‍ അതിനെ 'നാടകീയവും വ്യാജവും എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

243 അംഗങ്ങളുള്ള നിയമസഭയില്‍ 122 എന്ന ഭൂരിപക്ഷ രേഖ കടന്ന് എന്‍.ഡി.എ. മുന്നേറും എന്ന് മൈട്രെസ്, പിമാര്‍ക്ക്, പീപ്പിള്‍സ് പള്‍സ്, ഭാസ്‌കര്‍ തുടങ്ങിയ പ്രധാന സര്‍വേ ഏജന്‍സികള്‍ പ്രവചിക്കുന്നു. ബിജെപിയുടെയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും നേതൃത്വത്തിലുള്ള ഈ സഖ്യത്തിന് 133 സീറ്റുകള്‍ക്കു മുകളിലായി ലഭിക്കാമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, Journo Mirror എന്ന ഒറ്റ സര്‍വേ മാത്രമാണ് ആര്‍.ജെ.ഡി.-കോണ്‍ഗ്രസ് സഖ്യത്തിന് 130-140 സീറ്റുകള്‍ ലഭിക്കുമെന്ന് വിലയിരുത്തിയത്.

എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതോടെ ബിജെപിയില്‍ ആവേശം നിറഞ്ഞു. 'ബിഹാറില്‍ ആര്‍.ജെ.ഡിയുടെയും കോണ്‍ഗ്രസിന്റെയും 'ക്ലീന്‍ അപ്പ്' ആരംഭിച്ചു,' എന്ന് എം.പി. ദിനേശ് ശര്‍മ്മയുടെ പ്രസ്താവന പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന്റെ സൂചനയായി. സ്ത്രീകളും യുവാക്കളും മോഡിയേയും നിതീഷ് കുമാറിനെയും പിന്തുണക്കുകയാണെന്ന് മറ്റൊരു ബിജെപി നേതാവ് മനോജ് തിവാരിയും പറഞ്ഞു.

പക്ഷേ, പ്രതിപക്ഷം അതിനൊട്ടും വഴങ്ങുന്നില്ല. ആര്‍.ജെ.ഡി. 'ഈ എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ്. ഉയര്‍ന്ന വോട്ടിംഗ് നിരക്ക് ഭരണകൂടത്തിനെതിരെയുള്ള ജനാഭിപ്രായം സൂചിപ്പിക്കുന്നു.' ഈ തവണ ബിഹാറില്‍ വോട്ടിംഗ് ശരാശരി 66 ശതമാനം ആയിരുന്നു- കഴിഞ്ഞതിനെക്കാള്‍ ഏകദേശം 10 ശതമാന പോയിന്റ് കൂടുതല്‍.'' ബിജെപിവാദങ്ങളെ തള്ളി എം.പി. സുധാകര്‍ സിംഗ് പറഞ്ഞു: 

എക്‌സിറ്റ് പോളുകളെ 'മുന്‍കൂട്ടി തയ്യാറാക്കിയ നാടകം' എന്നും 'മാധ്യമങ്ങളുടെ തട്ടിപ്പ് ' എന്നുമാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്  വിശേഷിപ്പിച്ചത്. 'ജിസ്‌കാ ദാനാ ഉസ്‌ക്കാ ഗാനാ' - മാധ്യമങ്ങള്‍ പാടുന്നത് അവരുടെ (എന്‍ഡിഎയുടെ) പാട്ട് ആണ്'' എന്ന വ്യക്തമായ പരിഹാസമാണ് അഖിലേഷിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്.