ചെങ്കോട്ട സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ വീട് തകര്‍ത്തു

ചെങ്കോട്ട സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ വീട് തകര്‍ത്തു


ശ്രീനഗര്‍: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപത്തെ കാര്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ വീട് ഇന്ത്യന്‍ സുരക്ഷാ സൈന്യം പൊളിച്ചു നീക്കി. നവംബര്‍ 10നാണ് ഡല്‍ഹിയെ നടുക്കിയ ഭീകരാക്രമണം നടന്നത്. സംഭവവുമായി നബിക്ക് ബന്ധമുണ്ടെന്ന് ഡി എന്‍ എ പരിശോധന സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു സൈന്യത്തിന്റെ നടപടി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീട് പൊളിച്ചു നീക്കിയത്. സ്ഫോടനത്തില്‍ ഉപയോഗിച്ച വെള്ള ഐ20 കാറില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങളുമായി താരതമ്യം ചെയ്യുന്നതിന് അന്വേഷണ സംഘം നബിയുടെ സഹോദരന്മാരെയും അമ്മയെയും ഡി എന്‍ എ ശേഖരണത്തിന് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പുല്‍വാമയിലെ കോയില്‍ ഗ്രാമത്തിലുള്ള രണ്ടുനില പഴയ വീട് ബുള്‍ഡോസറും നിയന്ത്രിത സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് തകര്‍ത്തത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ പ്രദേശം സി ആര്‍ പി എഫ് വളഞ്ഞിരുന്നു. പ്രതിരോധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. 28 വയസുള്ള ഉമര്‍ നബി ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ജൈഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വതുല്‍ ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള ഭീകര മൊഡ്യൂളില്‍ സര്‍വകലാശാലയിലെ ചില ജീവനക്കാര്‍ പങ്കാളികളാണെന്ന സംശയം അന്വേഷണത്തെ സര്‍വകലാശാലയിലേക്ക് കൂടി നീട്ടാന്‍ കാരണമായിരുന്നു. കാശ്മീരിലെ 24-ലേറെ സ്ഥലങ്ങളില്‍ നടത്തിയ അന്വഷണങ്ങളില്‍ അഞ്ച് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 15 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു-കാശ്മീര്‍ പൊലീസ് നേരത്തെ കാന്‍പൂരിലെ കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. മുഹമ്മദ് ആരിഫിനെ തടങ്കലില്‍ എടുത്തിരുന്നു. ഫരീദാബാദില്‍ നിന്ന് പിടിയിലായ ലഖ്നൗവിലെ ഡോ. ഷാഹിന്‍ ഷാഹിദുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫരീദാബാദ് ഭീകര മൊഡ്യൂളിനെയും ഡല്‍ഹി ചെങ്കോട്ട കാര്‍ സ്ഫോടനത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായിരുന്നു ഷാഹിന്‍. ഇതിന് മുമ്പ് ഡോ. മുജമ്മില്‍ അഹമ്മദ് ഗനൈ എന്ന മുജമ്മില്‍ ഷെക്കീലിനെ ഫരീദാബാദിലെ ധൗജ് ഗ്രാമത്തില്‍ വാടകയ്ക്ക് എടുത്ത സ്ഥലത്തുനിന്ന് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കാശ്മീര്‍ സ്വദേശിയായ മറ്റൊരു ഡോക്ടറായ നിസാര്‍-ഉല്‍-ഹസ്സന്‍ സ്ഫോടന ദിവസം മുതല്‍ കാണാതായിട്ടുണ്ട്. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ ഭരണകൂടം സേവനത്തില്‍ നിന്ന് പുറത്താക്കിയ അദ്ദേഹത്തെ പിന്നീട് അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിയോഗിച്ചിരുന്നു.