പട്ന : രാജ്യത്ത് വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ട മർദ്ദനവും കൊലപാതകവും.
പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്നു പേരെയാണ് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. സരൻ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
പശുവുമായി വരികയായിരുന്ന മൂന്നു പേരെ പ്രദേശവാസികൾ തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അയൽഗ്രാമത്തിൽ നിന്നുളളവരായിരുന്നു മൂന്ന് പേരും.
അക്രമികളിൽ നിന്ന് മൂവരെയും മോചിപ്പിച്ച് പൊലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏറെ വൈകിയതിനാൽ മരണം സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഈ മാസം ആദ്യം ത്രിപുരയിലും ആൾക്കൂട്ട ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.