ഇല്ല; എല്ലാവരും മരിച്ചിട്ടില്ല: വിശ്വഷ് പരിക്കേറ്റ് ചികിത്സയിലുണ്ട്

ഇല്ല; എല്ലാവരും മരിച്ചിട്ടില്ല: വിശ്വഷ് പരിക്കേറ്റ് ചികിത്സയിലുണ്ട്


അഹമ്മദാബാദ്: എല്ലാവരും മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായി വിവരം. നാല്‍പ്പതുകാരനായ വിശ്വഷ് കുമാര്‍ രമേശാണ് രക്ഷപ്പെട്ടത്. 11എ സീറ്റിലായിരുന്നു ഇദ്ദേഹം ഇരുന്നത്. 

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ആശുപത്രി ജനറല്‍വാര്‍ഡില്‍ ചികിത്സയിലുള്ള വിശ്വഷിന്റെ കണ്ണുകള്‍ക്കും കാലുകിലും നെഞ്ചിനുമാണ് പരിക്ക്. 

വിമാനം പറന്നുയര്‍ന്ന് അര മിനുട്ടാകുമ്പോഴേക്കും വലിയ ശബ്ദം കേട്ടുവെന്നും പെട്ടെന്ന് വിമാനം തകര്‍ന്നതായും വിശ്വഷിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

എയര്‍ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റലിലുണ്ടായിരുന്ന 5 വിദ്യാര്‍ഥികളും മരിച്ചിട്ടുണ്ട്. അപകടത്തില്‍ 50ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍ 4 എം ബി ബി എസ് വിദ്യാര്‍ഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമാമുള്ളത്.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.