പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പഞ്ചാബ് സ്വദേശിനി കൊല്ലപ്പെട്ടു; കശ്മീരിന് പുറത്ത് ആദ്യ മരണം

പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പഞ്ചാബ് സ്വദേശിനി കൊല്ലപ്പെട്ടു; കശ്മീരിന് പുറത്ത് ആദ്യ മരണം


ന്യൂഡല്‍ഹി: ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ 50 വയസ്സകാരി കൊല്ലപ്പെട്ടു. ജമ്മു കശ്മീരിന് പുറത്ത് രേഖപ്പെടുത്തുന്ന ആദ്യ സിവിലിയന്‍ അപകടമാണിത്.

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 50 വയസ്സുള്ള സുഖ്വീന്ദര്‍ കൗര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മെയ് എട്ടിന് രാത്രി 9:30ഓടെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഒരു പാകിസ്ഥാന്‍ ഡ്രോണ്‍ തടയുകയും ഖൈ ഫെമെ കെ ഗ്രാമത്തിലെ വീടിനു മുകളില്‍ പതിക്കുകയുമായിരുന്നു. 

ലോബിയില്‍ പാര്‍ക്ക് ചെയ്തിരുന്ന അവരുടെ കാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണു തീപിടിച്ച് കൗറിനും ഭര്‍ത്താവ് ലഖ്വീന്ദര്‍ സിങ്ങിനും മകന്‍ ജസ്വന്ത് സിങ്ങിനും ഗുരുതരമായ പൊള്ളലേല്‍്ക്കുകയായിരുന്നു. കൗര്‍ മരിക്കുകയും ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സയിലാവുകയും ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സുഖ്വീന്ദര്‍ കൗറിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൗറിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

രാജ്യസഭ എം പി സഞ്ജീവ് അറോറയും കൗറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കി. അവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചു.