ലോക്സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം 82ല്‍ നിന്ന് 181 ആയി ഉയരും


SEPTEMBER 19, 2023, 4:38 PM IST

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചരിത്രമെഴുതി വനിതാ സംവരണ ബില്‍

ന്യൂഡല്‍ഹി: ലോക്സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ ബില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് വേണ്ടി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി അവതരിപ്പിച്ചു.

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഇതോടെ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യും. ലോക്സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ല്‍ നിന്ന് 181 ആയി ഉയരും.

മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതിനാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കും. ഈ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം കാലമായി വിവിധ സര്‍ക്കാരുകള്‍ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിടത്ത് വനിതാ സംവരണമെന്നത് ഇന്ത്യയ്ക്ക് തങ്ങളുടെ സംഭാവനയാക്കി മാറ്റാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്‍ നിലനില്‍ക്കെയാണ് പുതിയ ബില്‍ അവതരിപ്പിക്കപ്പെട്ടത്.

ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ആ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സമാജ്വാദി പാര്‍ട്ടി, ബിഎസ്പി എന്നീ കക്ഷികളിലെ അംഗങ്ങള്‍ അതിനോട് എതിര്‍പ്പ് അറിയിച്ച് ബില്ലിന്റെ പ്രതികള്‍ കീറിയെറിഞ്ഞിരുന്നു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം. രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് പിന്നീട് ഈ ബില്‍ ലോക്സഭയിലേക്ക് മുന്നേറിയില്ല.

പുതിയ ബില്‍ അവതരിപ്പിച്ചപ്പോള്‍ പഴയ ബില്‍ ഇപ്പോഴും രാജ്യസഭയില്‍ നിലനില്‍ക്കുകയാണെന്ന് വാദിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയെങ്കിലും മുന്‍പു പാസാക്കിയ ബില്‍ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.

Other News