കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു


കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 3ന് തിങ്കളാഴ്ച്ച വൈകിട്ട് 3 മണിക്ക് വടവാതൂരില്‍ നടക്കും.

1948ല്‍ പൗലോസിന്റേയും മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ 2002ല്‍ കെ എസ് ആര്‍ ടി സിയില്‍ നിന്ന് പെയിന്ററായി വിരമിച്ചു. കോട്ടയം വടവാത്തൂരില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍: സുരേഷ്.

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക്  കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലന്‍ സൃഷ്ടിച്ച ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവര്‍ എന്‍ഡിങ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുന്‍പാണ് ചെല്ലന്റെ മടക്കം.


കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

അദ്ദേഹം രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീര്ത്തിരുന്നു. ലോലന്റെ ബെല്‍ ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്‌റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു. ലോലന്‍ എന്ന ഒറ്റ കഥാപാത്രത്തെ കൊണ്ട് മാത്രം പ്രശസ്തനായ വ്യക്തി എന്ന നിലയില്‍ ചെല്ലന്‍ വേറിട്ട് നില്‍ക്കുന്നു എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ സുധീര്‍ നാഥ് അനുസ്മരിച്ചു. ചെല്ലന്റെ വേര്‍പാടില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.