ഇടതുമുന്നണി യോഗം ഇന്ന്; പിഎം ശ്രീ വിവാദം ചര്‍ച്ചയായേക്കും

ഇടതുമുന്നണി യോഗം ഇന്ന്;  പിഎം ശ്രീ വിവാദം ചര്‍ച്ചയായേക്കും


തിരുവനന്തപുരം :  മുന്നണിയിലോ മന്ത്രകിസഭയിലോ ചര്‍ച്ച ചെയ്യാതെ  സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസര്‍ക്കാറുമായിപി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതു വിവാദമായതിനു ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. പദ്ധതി ഒപ്പിട്ട സാഹചര്യം മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും.

ഇടതു മുന്നണി ഒറ്റക്കെട്ടായി ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോകുന്നതിനിടെ ഉണ്ടായ ആഭ്യന്തര വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വിഷയം പുറത്ത് വിവാദമാക്കിയതില്‍ സി പി ഐ സ്വീകരിച്ച പരസ്യ നിലപാടിനോട് മറ്റു ഘടക കക്ഷികള്‍ക്കും യോജിപ്പില്ല. ആര്‍ ജെ ഡി, ജനതാദള്‍ എസ്, മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സി പി ഐ അതിരുവിട്ട സമീപനം സ്വീകരിച്ചു എന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിക്കുക എന്നാണ് വിവരം.

കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നതിലെ ആശങ്കയായിരിക്കും സി പി എം മുന്നണി യോഗത്തില്‍ ഉന്നയിക്കുക. നാല് മണിക്ക് എ കെ ജി സെന്ററിലാണ് യോഗം. ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം നേതൃത്വം വിശദീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന ആഴ്ച പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പിനായി നടത്തേണ്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.