ഭാര്യ മതം മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന ജെ ഡി വാന്‍സിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

ഭാര്യ മതം മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന ജെ ഡി വാന്‍സിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍


വാഷിംഗ്ടണ്‍: ചര്‍ച്ച് തന്നെ ആകര്‍ഷിച്ചതുപോലെ ഒരു ദിവസം ഉഷയ്ക്കും തന്റെ വിശ്വാസത്തിന്റെ അര്‍ഥം മനസ്സിലാകുമെന്ന പ്രതീക്ഷയുണ്ടെന്ന യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍. ഭാര്യ ഒരിക്കല്‍ ക്രൈസ്തവമതത്തിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന വാന്‍സിന്റെ പ്രസ്താവനയെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അപലപിച്ചു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വാന്‍സ് പ്രസ്താവന വ്യക്തമാക്കുകയും തനിക്ക് മതവിശ്വാസത്തിലേക്ക് മടങ്ങിയെത്താന്‍ പ്രചോദനമായത് ഭാര്യയുടെ വിശ്വാസമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ഇതിന് മറുപടിയായി താങ്കളുടെ മതവിശ്വാസത്തിലേക്ക് തിരിച്ചെത്താന്‍ ഭാര്യ പ്രചോദിപ്പിച്ചെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ച് ഹിന്ദു മതത്തിലേക്കും വരാനാവില്ലേ എന്ന ചോദ്യമാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. 

ഹിന്ദുമതം സ്വഭാവതാത്പര്യത്തില്‍ ഉള്‍ക്കൊള്ളുന്നുമുള്ളതും ബഹുസ്വരവുമാണെന്നും മറ്റൊരാളെ മതം മാറ്റാന്‍ അത് ശ്രമിക്കുന്നില്ലെന്നും ഫൗണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുമതം ദാമ്പത്യബന്ധത്തില്‍ പങ്കാളി നിങ്ങളുടെ മതവിശ്വാസം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും കുറിച്ചു.

ചില മതസമൂഹങ്ങളില്‍ നിന്ന് 'മറ്റുള്ളവരെ മാറ്റാനുള്ള നിര്‍ബന്ധം' കാണിക്കുന്ന പ്രവണതയെ ഫൗണ്ടേഷന്‍ വിമര്‍ശിച്ചു. അതിനെ അവര്‍ 'അപമാനകരവും ഹാനികരവുമായ സമീപനം' എന്ന് വിശേഷിപ്പിച്ചു.

ഹിന്ദുമതവിശ്വാസങ്ങളെ അപഹസിക്കുകയും അനീതിപൂര്‍വ്വമായ മതംമാറ്റ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ദീര്‍ഘമായ ചരിത്രം ഇപ്പോഴും ഓണ്‍ലൈനിലൂടെ പ്രത്യക്ഷപ്പെടുന്നുവെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എടുത്തുകാട്ടി.  

മോക്ഷത്തിലേക്കുള്ള ഏക വഴിയായി ക്രിസ്തുവിനെ മാത്രം കണക്കാക്കുന്ന വിശ്വാസം അടിസ്ഥാനമാക്കി ക്രിസ്ത്യന്‍ അക്കൗണ്ടുകളില്‍ നിന്ന് പങ്കുവെക്കുന്ന ഹിന്ദു വിരോധ ഉള്ളടക്കങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എടുത്തുകാട്ടി.  ഹിന്ദുമതത്തില്‍ ഇല്ലാത്ത ഒരു ആശയമാണതെന്നും പറഞ്ഞു. 

വാന്‍സിന്റെ അനുകൂലികളില്‍ ചിലര്‍ തന്നെ മതസ്വാതന്ത്ര്യത്തിന്റെ താത്വിക മൂല്യത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ നിരീക്ഷിച്ചു.

ഓണ്‍ലൈന്‍ മേഖലയില്‍ വളരുന്ന ഹിന്ദു വിരോധ പ്രവണത കണക്കിലെടുത്താല്‍ വൈസ് പ്രസിഡന്റിന് ഹിന്ദുമതം നിങ്ങളില്‍ ചെലുത്തിയ നല്ല സ്വാധീനം പൊതുവായി അംഗീകരിക്കുന്നത് യുക്തിസഹമാണെന്നും ഫൗണ്ടേഷന്‍ രേഖപ്പെടുത്തി.

ഉഷ വാന്‍സുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തന്റെ പ്രസ്താവനയെ ഭാര്യയുടെ മതത്തിനെതിരായ ആക്രമണമായി ചിത്രീകരിക്കുന്നത് 'വികൃതവും അസഹ്യവുമാണ്' എന്ന് വാന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉഷ വാന്‍സ് ക്രൈസ്തവമതത്തില്‍പ്പെട്ടയാളല്ലെന്നും മതം മാറാനുള്ള പദ്ധതി ഇല്ലെന്നും വാന്‍സ് വ്യക്തമാക്കിയിരുന്നു. 

തന്റെ പ്രസ്താവനയെ വിമര്‍ശിച്ചവരെ ക്രൈസ്തവ വിരുദ്ധ വിദ്വേഷികള്‍ എന്നാണ് വാന്‍സ് വിശേഷിപ്പിച്ചത്. ക്രൈസ്തവര്‍ക്ക് വിശ്വാസങ്ങളുണ്ടെന്നും അതിലൊന്നാണ് അവ മറ്റുള്ളവരുമായി പങ്കിടാനുള്ള ആഗ്രഹമെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.