ലൈംഗിക- സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ഇന്ത്യന്‍ ഡോക്ടറെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ലൈംഗിക- സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ഇന്ത്യന്‍ ഡോക്ടറെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ


ന്യൂജഴ്‌സി: ചികിത്സയുടെ പേരില്‍ ലൈംഗികാതിക്രമവും സാമ്പത്തിക തട്ടിപ്പും നടത്തിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്‌ക്കെതിരെയുള്ള പരാതികള്‍ തെളിയിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകള്‍. 

നിയന്ത്രിത മരുന്നുകള്‍ വിതരണം ചെയ്തതിന് പരമാവധി 20 വര്‍ഷം തടവും 1 മില്യണ്‍ ഡോളര്‍ പിഴയും ആരോഗ്യ സംരക്ഷണ തട്ടിപ്പ് കുറ്റത്തില്‍ 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ശിക്ഷയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെടുന്നതുവരെ പ്രതിയെ നിരപരാധിയാണെന്നാണ് കരുതുക. 

കല്‍റയ്ക്കെതിരായ അഞ്ച് പരാതികളില്‍ നിയന്ത്രിത മരുന്നുകള്‍ വിതരണം ചെയ്യുക, ആരോഗ്യ സംരക്ഷണ തട്ടിപ്പ്, 31,000-ത്തിലധികം ഓക്സികോഡോണ്‍ കുറിപ്പടികള്‍ നല്‍കുക എന്നിവ ഉള്‍പ്പെടുന്നു.

ന്യൂവാര്‍ക്ക് ഫെഡറല്‍ കോടതിയിലെ ഒരു യു എസ് മജിസ്ട്രേറ്റ് ജഡ്ജിയുടെ മുമ്പാകെ കല്‍റ ഹാജരായി. കേസ് നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാനാവില്ല.

ഒരു ലക്ഷം ഡോളറിന്റെ ബോണ്ട് സമര്‍പ്പിച്ച അദ്ദേഹം നിലവില്‍ മോചിതനാണെങ്കിലും വീട്ടുതടങ്കലിലാണ്. കല്‍റയുടെ അഭിഭാഷകന്‍ മൈക്കല്‍ ബാല്‍ദാസര്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും സര്‍ക്കാര്‍ പത്രക്കുറിപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ടാബ്ലോയിഡ് പോലെ വായിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂജേഴ്സിയിലെ സുപ്പീരിയര്‍ കോടതിയില്‍ നിന്നുള്ള 2016 ലെ രേഖയില്‍, 2013ല്‍ തന്റെ ജീവനക്കാരനായ അമല്‍ മുസല്ലത്തിന് വാഗ്ദാനം ചെയ്ത വേതനത്തില്‍ 12,000 ഡോളര്‍ 2013ല്‍ മൂന്ന് മാസത്തേക്ക് നല്‍കാന്‍ ഡോ. കല്‍റ പരാജയപ്പെട്ടുവെന്ന് കാണിക്കുന്നു. തുടര്‍ന്ന് കോടതി വേതനം നല്‍കാന്‍ ഉത്തരവിട്ടിരുന്നു

ലൈംഗിക- സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ഇന്ത്യന്‍ ഡോക്ടറെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ