വാഷിംഗ്ടൺ: യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓരോ ദിവസവും ചർച്ചകൾ കൂടുതൽ അനുകൂലമായി മുന്നേറുകയാണെന്നും ഇരുരാജ്യങ്ങളും കരാറിലേക്ക് ഏറെ അടുത്തെത്തിയിരിക്കുകയാണെന്നും ട്രംപ് സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാനായതായി ട്രംപ് സൂചിപ്പിച്ചു. എന്നാൽ, ചർച്ചകളിലെ കൂടുതൽ തന്ത്രപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. അമേരിക്ക മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും പൂർണമായി അംഗീകരിക്കുന്ന കരാറിൽ മാത്രമേ താൻ ഒപ്പുവെക്കൂ എന്ന നിലപാടും ട്രംപ് ആവർത്തിച്ചു. യു.എസിന്റെ സുരക്ഷാ താൽപര്യങ്ങൾക്കും നയതന്ത്ര ആവശ്യങ്ങൾക്കും അനുകൂലമായ ധാരണയുണ്ടായാൽ മാത്രമേ അന്തിമ കരാർ പ്രാബല്യത്തിൽ വരികയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ വരും ദിവസങ്ങളിൽ യു.എസ്-ഇറാൻ ബന്ധത്തിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
യു.എസ്- ഇറാൻ സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് ട്രംപ്
