മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം ഇന്ത്യയ്ക്ക് കൈമാറും

മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം ഇന്ത്യയ്ക്ക് കൈമാറും


ബ്രസല്‍സ്: ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ ആന്റ്വര്‍പ്പില്‍ അറസ്റ്റിലായത് ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ കോടതി തള്ളിയതോടെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന് പ്രതീക്ഷയായി. ബ്രസ്സല്‍സില്‍ കേസ് പരിഗണിച്ച കോര്‍ട്ട് ഓഫ് കാസേഷന്‍ ഇന്ത്യയുടെ കൈമാറ്റ അഭ്യര്‍ഥനയ്ക്ക് അനുകൂലമായ മുന്‍ വിധി ശരിവെച്ചു.

ബ്രസ്സല്‍സിലെ അഡ്വക്കേറ്റ് ജനറല്‍ ഹെന്റി വാന്‍ഡര്‍ലിന്‍ഡന്‍, ഇന്ത്യന്‍ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഇമെയില്‍ മുഖേന ചോക്‌സിയുടെ അപ്പീല്‍ കോടതി തള്ളിയതായാണ് സ്ഥിരീകരിച്ചത്. ഇതോടെ ആന്റ്വര്‍പ്പ് അപ്പീല്‍ കോടതിയുടെ നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ തുടരുന്നു.

ഇന്ത്യന്‍ അധികാരികളുടെ വിവരമനുസരിച്ച്, വിധി അന്തിമമായതോടെ ഔദ്യോഗിക കൈമാറ്റ നടപടികള്‍ ബെല്‍ജിയത്തില്‍ മുന്നോട്ട് പോകും.

65 വയസ്സുള്ള ചോക്‌സി ഏപ്രില്‍ 11 മുതല്‍ ആന്റ്വര്‍പ്പ് ജയിലിലാണ്. ഇന്ത്യന്‍ അധികാരികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓക്ടോബര്‍ 17ന് ആന്റ്വര്‍പ്പ് അപ്പീല്‍ കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം ഒക്ടോബര്‍ 30ന് കോര്‍ട്ട് ഓഫ് കാസേഷനില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

മുന്‍ വിധിയില്‍, ഇന്ത്യയിലേക്ക് അയച്ചാല്‍ നീതിപൂര്‍വ്വ പരിഗണന ലഭിക്കില്ല എന്നിവയുള്‍പ്പെടെയുള്ള ചോക്‌സിയുടെ ആരോപണങ്ങള്‍ കോടതി തള്ളിപ്പറഞ്ഞിരുന്നു. അദ്ദേഹം രാഷ്ട്രീയമായി ലക്ഷ്യമാക്കപ്പെടുന്നില്ല എന്ന നിലപാടും കോടതി വ്യക്തമാക്കി.

അതേസമയം 2021 മെയ് മാസത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ നിന്ന് ഇന്ത്യയുടെ നിര്‍ദേശപ്രകാരം തന്നെ തട്ടിക്കൊണ്ടുപോയി എന്ന ചോക്‌സിയുടെ ആരോപണവും കോടതി അംഗീകരിച്ചില്ല. സമര്‍പ്പിച്ച രേഖകളില്‍ അതിന് തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി.

അന്താരാഷ്ട്ര പൊലീസായ ഇന്റര്‍പോള്‍ 2022-ല്‍ ചോക്‌സിക്കെതിരായ റെഡ് നോട്ടിസ് പിന്‍വലിച്ച കാര്യവും വ്യക്തമായതല്ലെന്നും കോടതി നിരീക്ഷിച്ചു.

ആന്റ്വര്‍പ്പ് കോടതിയിലെ ചേംബര്‍ ഓഫ് അക്ക്യൂസേഷന്‍ ഇന്ത്യ പുറപ്പെടുവിച്ച 2018 മേയ് 23, 2021 ജൂണ്‍ 15 തിയ്യതികളിലുള്ള രണ്ട് അറസ്റ്റ് വാറന്റുകള്‍ നിയമപരമായി ശരിയാണ് എന്ന് സ്ഥിരീകരിച്ചു.

ഈ വാറന്റുകളില്‍ ക്രിമിനല്‍ കുതന്ത്രം, വിശ്വാസവഞ്ചന, തട്ടിപ്പ്, അഴിമതി എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളും ഇവയ്ക്കുള്ള ശിക്ഷ ബല്‍ജിയത്തിലും ഇന്ത്യയിലും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ലഭ്യമാണെന്നും കോടതി കണ്ടെത്തി. ഇതിലൂടെ ഡ്യുവല്‍ ക്രിമിനാലിറ്റി എന്ന ബെല്‍ജിയന്‍ നിയമാവശ്യകത നിറവേറ്റപ്പെട്ടു.

ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ചോക്‌സിയെ 2018 മുതല്‍ 2022 വരെ മൊത്തം 13,000 കോടി രൂപ മൂല്യമുള്ള ആറു വലിയ ബാങ്ക് തട്ടിപ്പുകളിലാണ് പ്രതിയായി ആരോപിക്കുന്നത്. കൈമാറ്റ അഭ്യര്‍ഥനക്കൊപ്പം ഐ പി സി, പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് കൂടാതെ അന്താരാഷ്ട്ര ഉടമ്പടികളിലെ വ്യവസ്ഥകളും ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യ, ചോക്‌സിയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ ബാരക്ക് നമ്പര്‍ 12-ല്‍ പാര്‍പ്പിക്കുമെന്ന് ബെല്‍ജിയത്തിന് ഉറപ്പുനല്‍കി. ഇത് യൂറോപ്യന്‍ നിലവാരങ്ങള്‍ പാലിക്കുന്നതാണ്.

ശുദ്ധജലം, മതിയായ ഭക്ഷണം, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുമെന്നും ഏകാന്ത തടങ്കലിലാക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.