പാകിസ്ഥാനില്‍ സൈനികര്‍ യാത്ര ചെയ്ത ട്രെയിനില്‍ സ്ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ സൈനികര്‍ യാത്ര ചെയ്ത ട്രെയിനില്‍ സ്ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക്


ക്വറ്റ: ബലൂചിസ്ഥാനില്‍ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും കൊണ്ടുപോയ ട്രെയിന്‍ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ചമന്‍ ഫാടക്‌സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.

സ്ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികളും പാളം തെറ്റിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. രണ്ട് ബോഗികള്‍ മറിയുകയും ചെയ്തു. ഈദ് അവധിക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും കൂടുതലായും ട്രെയിനിലുണ്ടായിരുന്നുവെന്നാണ് വിവരം.

സംഭവത്തിന്റെ ഉത്തരവാദിത്തം വേര്‍പിരിയല്‍ വാദികളായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഏറ്റെടുത്തു. ഇത് ആത്മാഹുതി ബോംബാക്രമണമാണെന്നും സംഘടന അവകാശപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച് പാകിസ്ഥാന്‍ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

സ്ഫോടനത്തെ തുടര്‍ന്ന് ട്രെയിന്‍ ബോഗികള്‍ പൂര്‍ണമായി കത്തിനശിച്ച നിലയിലും സമീപത്തെ വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്ന നിലയിലുമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ട്രെയിന്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായതെന്നും യാത്രക്കാരും ട്രെയിനിലുണ്ടായിരുന്നുവെന്നും പ്രദേശവാസിയായ നസീര്‍ അഹമ്മദ് ബി ബി സിയോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സ്ഫോടനമെന്നും വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ബലൂചിസ്ഥാനിലെ പൊലീസ്- സിവില്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആക്രമണത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി അപലപിച്ചു. ഇത്തരം ഭീരുത്വപരമായ ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ ജനതയുടെ മനോവീര്യം തകര്‍ക്കാനാവില്ലെനന് അദ്ദേഹം പറഞ്ഞു. ദുഃഖഘട്ടത്തില്‍ രാജ്യം മുഴുവന്‍ ബലൂചിസ്ഥാന്‍ ജനതയ്ക്കൊപ്പമാണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സൈനിക ക്യാമ്പില്‍നിന്ന് ക്വറ്റയിലെ പ്രധാന റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍. അവിടെ നിന്ന് പെഷാവറിലേക്കും തുടര്‍ന്ന് ഈദ് ആഘോഷങ്ങള്‍ക്കായി സ്വന്തം നാട്ടിലേക്കും പോകാനായിരുന്നു യാത്രക്കാരുടെ പദ്ധതി.

ബലൂചിസ്ഥാനില്‍ ട്രെയിനുകളെ ലക്ഷ്യമിട്ട് ബി എല്‍ എ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജാഫര്‍ എക്സ്പ്രസ് നിരവധി തവണ ആക്രമിക്കപ്പെട്ടിരുന്നു. 2025 മാര്‍ച്ചില്‍ പെഷാവറിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിലെ സമ്പന്നമായ ധാതുസമ്പത്ത് പ്രാദേശിക ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ ഫെഡറല്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നാണ് ബി എല്‍ എയുടെ ആരോപണം.

പാകിസ്ഥാന്റെ ഭൂവിസ്തൃതിയുടെ 44 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഇറാനും അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ്. അറബിക്കടല്‍ തീരപ്രദേശവും ഇതിന്റെ ഭാഗമാണ്. രാജ്യത്തെ 24 കോടിയിലധികം ജനസംഖ്യയില്‍ അഞ്ച് ശതമാനം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ക്വറ്റയിലും ബലൂചിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിലുമായി ബി എല്‍ എ പോരാളികളും പാകിസ്ഥാന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 31 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.