ബ്രസീലിയ: ശിക്ഷ ഒഴിവാക്കാന്‍ ഒളിവില്‍ പോകുമെന്ന ആശങ്കയെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിള്‍ ടാഗ് ധരിക്കാന്‍ ബ്രസീല്‍ പൊലീസ് ഉത്തരവിട്ടു. അതോടൊപ്പം വിദേശ നയതന്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും രാത്രി വീട് വിട്ടിറങ്ങുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും മുന്‍ പ്രസിഡന്റിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.
തന്നോട് പ്രവര്‍ത്തിക്കുന്ന രീതികള്‍ അപമാനകരമാണെന്നും രാജ്യം വിട്ടുപോകാന്‍ താന്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ലെന്നും ബോല്‍സൊനാരോ പ്രതികരിച്ചു. 2022ലെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ലുല ഡ സില്‍വയോട് പരാജയപ്പെട്ട ശേഷം അധികാരം പിടിച്ചെടുക്കാനുള്ള ബോല്‍സൊനാരോ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
മുന്‍ പ്രസിഡന്റിനെതിരെയുള്ള വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ താമസിയാതെ വിധി വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കേസില്‍ കുറ്റക്കാരനാണെന്ന വിധിയാണ് വരുന്നതെങ്കില്‍ ബോല്‍സൊനാരോ ഏതെങ്കിലും വിദേശ എംബസിയില്‍ അഭയം തേടിയോ രാജ്യം വിട്ടോ തടവു ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ടാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
43 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബോല്‍സൊരോയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയില്‍ പൊലീസ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ബോല്‍സൊനാരോ ഹംഗേറിയന്‍ എംബസിയില്‍ രണ്ട് രാത്രി ചെലവഴിച്ചിരുന്നു. ബോല്‍സൊനാരോയെ രക്ഷിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബ്രസീലിനു മേല്‍ 50 ശതമാനം വ്യാപാര തീരുവ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.