ഇസ്ലാമാബാദിലെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍; കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദിലെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍; കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ്


ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിനു സമീപം 12 പേരുടെ മരണത്തിനിടയാക്കിയ  ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ (TTP) ഏറ്റെടുത്തു. രാജ്യത്ത് ഷരിയ നിയമം നടപ്പാക്കുന്നതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുണ്ടാകുമെന്ന് ഭീകരസംഘടന മുന്നറിയിപ്പ് നല്‍കി.

'ഇസ്ലാമാബാദിലെ ന്യായാധിപ കമ്മീഷന്‍ ലക്ഷ്യമാക്കി നമ്മുടെ പോരാളിയാണ് ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ അനിസ്ലാമിക നിയമപ്രകാരം വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിമാരെയും അഭിഭാഷകരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഈ ആക്രമണം,' എന്നാണ് താലിബാന്‍ പ്രസ്താവനയില്‍ പറയുന്നത്.

പൊലീസ് വാഹനത്തിന് സമീപം ബോംബ് പൊട്ടിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് നഖ്‌വി പറഞ്ഞു. 
തിങ്കളാഴ്ച ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്‌ഫോടനത്തിന് പിന്നാലെയാണ് ഈ ആക്രമണം. ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാനില്‍ കഴിഞ്ഞ  2022 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് ചാവേറാക്രമണം ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളായി രാജ്യത്ത് വീണ്ടും ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. അഫ്ഗാന്‍ അതിര്‍ത്തിക്കപ്പുറമുള്ള ഭീകരസംഘടനകളെയാണ് ഇതിന് പാകിസ്ഥാന്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നത്.

'കരുതലോടെയിരിക്കണം എന്ന തിരിച്ചറിവിന്റെ സമയമാണിതെന്ന് പ്രതിരോധമന്ത്രി ഖവാജ ആസിഫ് പ്രതികരിച്ചു.
'ഇത്തരം സാഹചര്യത്തില്‍ കാബൂളിലെ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് വലിയ പ്രതീക്ഷ വെക്കുന്നത് വ്യര്‍ത്ഥമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇരുപുറത്തുമായി 70ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 50 പേര്‍ അഫ്ഗാന്‍ പൗരന്മാരായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍.