ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ 716 ജീവനക്കാരെ പിരിച്ചുവിടും


MAY 10, 2023, 4:16 PM IST

ബംഗളുരു: പുതിയ ജോലി കണ്ടെത്താനും റിക്രൂട്ടര്‍മാരുമായി ബന്ധപ്പെടാനും ഉപയോക്താക്കളെ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നും ജീവനക്കാരെ പിരിച്ചുവിടുന്നു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍ 716 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. അധിക ചെലവ് കുറച്ച് കമ്പനി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആണ് പിരിച്ചുവിടലുകള്‍ എന്നാണ് സൂചന. ലിങ്ക്ഡ്ഇന്‍ നടത്തുന്ന രണ്ടാം ഘട്ട പിരിച്ചുവിടലാണ് ഇത്.

ജോലി തേടുന്നവര്‍ക്ക് ഒരാശ്വാസമാണ് ലിങ്ക്ഡ്ഇന്‍. പുതിയ ജോലികള്‍ കണ്ടെത്തുന്നതിനും റിക്രൂട്ടര്‍മാരുമായി കണക്റ്റുചെയ്യാനും ഉപയോക്താക്കളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഫെബ്രുവരിയില്‍ നടത്തിയ ആദ്യ റൗണ്ട് പിരിച്ചുവിടലുകള്‍ പ്രധാനമായും ബാധിച്ചത് റിക്രൂട്ടിംഗ് ടീമിനെയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇനില്‍ ഏകദേശം 20,000 ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വര്‍ധിച്ചിട്ടും തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത് ശ്രദ്ധേയമാണ്.

ചൈന കേന്ദ്രീകരിച്ചുള്ള ഇന്‍കരിയര്‍ എന്ന ആപ്പ് ലിങ്ക്ഡ്ഇന്‍ അടച്ചുപൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഓഗസ്റ്റ് ഒമ്പത് വരെ ആപ്പ് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ മെയിന്‍ലാന്‍ഡ് പ്രൊഫഷണലുകളെ ജോലി കണ്ടെത്തുന്നതിനും കമ്പനികള്‍ ചൈനയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് 2021 ഡിസംബറില്‍ ആണ് ലിങ്ക്ഡ്ഇന്‍ ഇന്‍കരിയര്‍ ആപ്പ് ആരംഭിച്ചത്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് സൗജന്യമായി ലഭ്യമായിരുന്നു. ഹോളോലെന്‍സ്, എക്‌സ്‌ബോക്‌സ് തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളും ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതായാണ് സൂചന.

Other News