ഒട്ടാവ:കാനഡയില്‍ ഉന്നത പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അഡ്മിഷന്‍ ഓഫര്‍ കത്തുകള്‍ വ്യാജം അല്ലെന്ന് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ വ്യക്തമാക്കി.
കാനഡയില്‍ പഠനത്തിനെത്തിയ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ നാടുകടത്തുമെന്ന് ആശങ്കയ്ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. അഡ്മിഷന്‍ ലെറ്ററുകളുടെ ആധികാരികത കൈകാര്യം ചെയ്യുന്നതിനായി ഇമിഗ്രേഷന്‍, ബോര്‍ഡര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കോളേജുകളും സര്‍വ്വകലാശാലകളും ചേര്‍ന്ന് ''സമഗ്രത നടപടികള്‍'' ശക്തിപ്പെടുത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വെള്ളിയാഴ്ച പറഞ്ഞു.
ഓരോ തവണയും, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ മുതലെടുക്കാന്‍ ശ്രമിക്കുന്നതും കാനഡ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ, മോശം ഇടപാടുകാരെ, പ്രത്യേകിച്ച് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരെ നിങ്ങള്‍ കാണാറുണ്ട്. ലോകമെമ്പാടുമുള്ള ചില പ്രൊമോട്ടര്‍മാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണ്, ''ഫ്രേസര്‍ ഒരു കമ്മ്യൂണിറ്റി റേഡിയോ പ്രോഗ്രാമിനോട് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നതായി പുറത്തുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് സീന്‍ഫ്രസേര്‍ പറഞ്ഞു. ഇന്ത്യയുടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിദ്യാര്‍ത്ഥികളെല്ലാം ജലന്ധര്‍ ആസ്ഥാനമായുള്ള ഒരു കണ്‍സള്‍ട്ടിംഗ് കമ്പനി വഴി വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിച്ചവരാണ്. ആ സ്ഥാപനം ഇപ്പോള്‍ അടച്ചുപൂട്ടി.
''ഈ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സ്ഥിരതാമസത്തിന് (പിആര്‍) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്, ഫിആര്‍ സ്ഥിരീകരണ നടപടിക്കായി 'അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍' സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയെന്നും വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 'ഇത്തരത്തില്‍ നിരവധി വിദ്യാഭ്യാസ തട്ടിപ്പുകള്‍ കാനഡയില്‍ നടന്നിരിക്കാമെന്ന് കരുതുന്നു. അതേസമയം പുറത്തുവന്ന ആദ്യത്തെ സംഭവമാണിത്.
പ്രശ്‌നത്തിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ അഭിഭാഷക ഗ്രൂപ്പായ മൈഗ്രന്റ് സ്റ്റുഡന്റ്‌സ് യുണൈറ്റഡ് ഒരു കമ്മ്യൂണിറ്റി കോണ്‍ടാക്റ്റ് വഴി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധി സരോം റോ അറിയിച്ചു. നീക്കം ചെയ്യാനുള്ള ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ഒരു ഡസനോളം പേര്‍ ഫെഡറല്‍ കോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂ ഫയല്‍ ചെയ്തിട്ടുണ്ടെന്നും സരോം റോ പറഞ്ഞു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുന്നതെന്നും റോ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും അവരുടെ രേഖകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുകയും ചെയ്തപ്പോഴാണ് വ്യാജ അഡ്മിഷന്‍ ലെറ്ററുകളുടെ പ്രശ്നം ഉടലെടുത്തതെന്ന് indianarrative.com-ല്‍ വാര്‍ത്ത ആദ്യം ബ്രേക്ക് ചെയ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ രജീന്ദര്‍ എസ്. ടാഗര്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ നീതിയും സഹായവും തേടി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ പങ്കാളികളായവരുടെ എണ്ണം കണക്കിലെടുത്താണ് 700 ഓളം പേര്‍ ഇരകളായെന്ന് കണ്ടെത്തിയിട്ടുള്ളത്. രേഖകളുടെ ആധികാരികത ആദ്യമേ തന്നെ പരിശോധിച്ച് ഉറപ്പുവരുത്താതിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കോളെജ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈസന്‍സുള്ള അഭിഭാഷകര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും മാത്രമേ ഇമിഗ്രേഷന്‍ ഉപദേശങ്ങളും സേവനങ്ങളും നിയമപരമായി നല്‍കാന്‍ കഴിയൂ. വിദ്യാഭ്യാസ ഏജന്റുമാര്‍ക്ക് കാനഡയില്‍ ലൈസന്‍സ് ഇല്ല. ഒന്റാറിയോയിലെ ലോ സൊസൈറ്റിയും കണ്‍സള്‍ട്ടന്റുമാരുടെ കോളേജും തങ്ങളുടെ വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കേസുകളില്‍ ഉള്‍പ്പെട്ട കണ്‍സള്‍ട്ടന്റ് ഒരു ലൈസന്‍സ്ഡ് അംഗമാണെന്നതിന് രേഖകളൊന്നും കാണിക്കുന്നില്ല.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി വിസമ്മതിച്ചു, എന്നാല്‍ തെറ്റായി പ്രതിനിധീകരിക്കുന്ന കേസുകളില്‍ 'സജീവമായ അന്വേഷണങ്ങള്‍' ഉണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.