കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖലിസ്ഥാനി അനുകൂലികള്‍; ഗാന്ധി പ്രതിമ തകര്‍ത്തു


MARCH 24, 2023, 4:07 PM IST

ടൊറന്റോ: ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖലിസ്ഥാനി അനുകൂലികള്‍. കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചുവരെഴുതുകയും ചെയ്തു. ഒന്റാറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിമ തകര്‍ത്തത്. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമ തകര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധത്തെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയന്‍ അധികൃതര്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മര്‍ലിന്‍ ഗുവ്രെമോണ്ട് പറഞ്ഞു. അക്രമത്തിനെതിരെ നടപടി എടുക്കുമെന്നും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണ പരമ്പരയില്‍, ഈ വര്‍ഷം ജനുവരിയില്‍ ബ്രാംപ്ടണിലെ ഗൗരി ശങ്കര്‍ മന്ദിര്‍ തകര്‍ക്കുകയും അതിന്റെ മതിലുകള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തു. അതുപോലെ, ഫെബ്രുവരിയില്‍ കാനഡയിലെ മിസിസാഗയിലെ പ്രമുഖ രാം മന്ദിര്‍ ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെന്ന് ആരോപിക്കപ്പെടുന്നവര്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ ഉപയോഗിച്ച് നശിപ്പിച്ചു. 2022 ജൂലൈയില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ വിഷ്ണു മന്ദിറില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചിരുന്നു.

Other News