ജീവിതച്ചെലവ് കൂടി; ആല്‍ബര്‍ട്ടയിലെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍


SEPTEMBER 18, 2023, 5:33 AM IST

കാല്‍ഗറി : ജീവിതച്ചെലവ് അഭൂതപൂര്‍വമായി വര്‍ധിച്ചതോടെ ആല്‍ബര്‍ട്ടയിലെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോര്‍ട്ട്.

പല വിദ്യാര്‍ത്ഥികളും ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ ഭക്ഷണത്തിനുള്ള ചെലവു പോലും ചുരുക്കുന്നതായി കൗണ്‍സില്‍ ഓഫ് ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ചെയര്‍ ക്രിസ് ബീസ്ലി അറിയിച്ചു.

ഈ കടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരാണെന്ന് അഭിപ്രായപ്പെട്ട ക്രിസ് ബ്ലിസ്ലി അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പല വിദ്യാര്‍ത്ഥികളും ക്യാമ്പസ് ഫുഡ് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, വാരാന്ത്യങ്ങളില്‍, ഫുഡ് ബാങ്കുകളുടെ സഹായം ലഭ്യമല്ല. ഇതിനാല്‍ ഈദിവസങഅങളില്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലാണെന്നും ക്രിസ് ബീസ്ലി പറഞ്ഞു.

എന്നാല്‍, വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ആല്‍ബര്‍ട്ട സ്റ്റുഡന്റ് ഗ്രാന്റിനുള്ള പ്രതിമാസ പേയ്മെന്റ് 425 ഡോളറായി ഉയര്‍ത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വക്താവ് അറിയിച്ചു.

കൂടാതെ ബിരുദധാരികള്‍ക്കായി, വിദ്യാര്‍ത്ഥി വായ്പ തിരിച്ചടവിനുള്ള ഗ്രേസ് പിരീഡ് 12 മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം തിരിച്ചടവ് സഹായ പ്രോഗ്രാമിന്റെ യോഗ്യതാ പരിധി 26,000-ല്‍ നിന്ന് 40,000 ഡോളറായി ഉയര്‍ത്തി, വക്താവ് അറിയിച്ചു.

വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അവര്‍ക്കുള്ള ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിപ്പിച്ചതായി ക്യാമ്പസ് ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എറിന്‍ ഒ നീല്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പ് ആഴ്ചയില്‍ 500 പൗണ്ടില്‍ താഴെ ഭക്ഷണം നല്‍കിയിരുന്നത് ഈ വര്‍ഷം മുതല്‍ ആഴ്ചയില്‍ ഏകദേശം 5,000 പൗണ്ട് ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എറിന്‍ ഒ നീല്‍ വിശദീകരിച്ചു.

Other News