ഖത്തറുമായി ഊര്‍ജ്ജ പങ്കാളിത്ത കരാറിലേര്‍പ്പെടാന്‍ ജര്‍മനി


MARCH 21, 2022, 8:37 PM IST

ബെര്‍ലിന്‍: എണ്ണയ്ക്കു വേണ്ടി റഷ്യയെ ആശ്രയിക്കുന്നത് കുറക്കാനൊരുങ്ങി ജര്‍മനി. ഇതിന്റെ ഭാഗമായി ഖത്തറുമായി  ദീര്‍ഘകാല ഊര്‍ജ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാണ് ജര്‍മനിയുടെ നീക്കം. 

ജര്‍മന്‍ ധനകാര്യമന്ത്രി റോബര്‍ട്ട് ഹാബെക്കിന്റെ ദോഹ സന്ദര്‍ശനത്തിനിടെ ഖത്തറുമായി കരാറില്‍ ഏര്‍പ്പെട്ടതായി ജര്‍മാന്‍ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ എണ്ണയ്ക്കായി റഷ്യയെ കൂടുതല്‍ ആ്ശ്രയിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജര്‍മനി ഖത്തറുമായി കരാറിലേര്‍പ്പെട്ടത്. 

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും റോബര്‍ട്ട് ഹാബെക്ക് ചര്‍ച്ച നടത്തി.

ജര്‍മനിയും ഖത്തറും സഹകരണം ഉറപ്പിച്ചതായി ജര്‍മനി പറയുന്നുണ്ടെങ്കിലും കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിലെത്തിയതായി ഖത്തര്‍ ഔദ്യോഗികമായി പ്രതകരിച്ചിട്ടില്ല. എല്‍ എന്‍ ജി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ജര്‍മനിക്ക് ഏറ്റവും കൂടുതല്‍ ഗ്യാസ് വിതരണം ചെയ്യുന്നത് റഷ്യയില്‍ നിന്നായിരുന്നു. 

യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ അധിനിവേശത്തോടെ റഷ്യന്‍ ഇന്ധനം നിര്‍ത്തലാക്കാനും എല്‍ എന്‍ ജിയിലേക്ക് മാറാനും ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്.

Other News