കോഹിനൂര്‍ ഉള്‍പ്പെടെ യു കെയില്‍ നിന്നും പുരാവസ്തുക്കള്‍ എത്തിക്കാന്‍ ഇന്ത്യന്‍ ശ്രമം


MAY 13, 2023, 11:26 PM IST

ലണ്ടന്‍: കൊളോണിയല്‍ കാലഘട്ടത്തിലെ കോഹിനൂര്‍ രത്‌നവും യു കെയിലെ മ്യൂസിയങ്ങളിലെ ഇന്ത്യന്‍ വിഗ്രഹങ്ങളും ശില്‍പങ്ങളും ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ തിരികെയെത്തിക്കാന്‍ ഇന്ത്യ കാമ്പെയ്ന്‍ ആസൂത്രണം ചെയ്യുന്നതായി ദി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഒന്നാണ് ആ കാംപയ്‌നെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ചര്‍ച്ചകളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും ദി ഡെയ്‌ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയ വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  നേതൃത്വം നല്‍കുന്നതായി പറയപ്പെടുന്നുണ്ട്. പിടിച്ചെടുത്ത പുരാവസ്തുക്കള്‍ കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങളോട് ഔപചാരികമായ അഭ്യര്‍ഥനകള്‍ നടത്താന്‍ ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ ലണ്ടനിലെ നയതന്ത്രജ്ഞരുമായി ബന്ധപ്പെടുന്നതായും വിശ്വസിക്കപ്പെടുന്നു. 'യുദ്ധക്കൊള്ള' എന്ന നിലയിലോ കൊളോണിയല്‍ ഭരണകാലത്ത് ശേഖരിച്ചതെന്ന നിലയിലോ 'ഇന്ത്യന്‍ പുരാവസ്തുക്കള്‍ സ്വമേധയാ കൈമാറാന്‍ കൂടുതല്‍ സന്നദ്ധത കാണിക്കുന്ന ചെറിയ മ്യൂസിയങ്ങളും സ്വകാര്യ കളക്ടര്‍മാരും ഏറ്റവും എളുപ്പമുള്ള ലക്ഷ്യമായി കരുതപ്പെടുന്നവയില്‍ നിന്നാണ് നീണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് വലിയ സ്ഥാപനങ്ങളിലേക്കും രാജകീയ ശേഖരങ്ങളിലേക്കും ശ്രമങ്ങള്‍ തിരിയുമെന്നും പത്രം റിപ്പോര്‍ട്ട് പറയുന്നു. 

ഇത്തരം ചരിത്രപരമായ പുരാവസ്തുക്കള്‍ ശക്തമായ ദേശീയ സാംസ്‌കാരിക ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുമെന്ന് ന്യൂഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. പുരാതനങ്ങള്‍ക്ക് ഭൗതികവും അദൃശ്യവുമായ മൂല്യമുണ്ടെന്നും അവ തുടര്‍ച്ചയുടെ ഭാഗമാണെന്നും സാംസ്‌കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലില്ലി പാണ്ഡേയ പറഞ്ഞു.

പേര്‍ഷ്യന്‍ ഭാഷയില്‍ പ്രകാശത്തിന്റെ പര്‍വ്വതം എന്നറിയപ്പെടുന്ന കോഹിനൂര്‍ കഴിഞ്ഞ ആഴ്ച നടന്ന കിരീടധാരണത്തില്‍ കാമില രാജ്ഞിയുടെ കിരീടത്തില്‍ നിന്നും മാറ്റി ബദല്‍ വജ്രങ്ങള്‍ വെച്ച് നയതന്ത്രപരമായ തര്‍ക്കം ബ്രിട്ടന്‍ ഒഴിവാക്കിയിരുന്നു. 

105 കാരറ്റ് വജ്രം മഹാരാജ രഞ്ജിത് സിംഗിന്റെ ട്രഷറിയില്‍ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യയിലെ ഭരണാധികാരികള്‍ കൈവശം വച്ചിരുന്നു. പഞ്ചാബ് പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചത്. 

ബ്രിട്ടീഷ് മ്യൂസിയത്തിലെ ഹിന്ദു പ്രതിമകളും ബുദ്ധ സ്തൂപത്തില്‍ നിന്ന് സിവില്‍ ഉദ്യോഗസ്ഥനായ സര്‍ വാള്‍ട്ടര്‍ എലിയട്ട് എടുത്ത അമരാവതി മാര്‍ബിളുകളും ക്ലെയിമുകള്‍ നേരിടേണ്ടി വരും. കൂടാതെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിന്റെ ഇന്ത്യന്‍ ശേഖരവും ക്ലെയിമുകള്‍ക്ക് വിധേയമായേക്കാം.

ഇന്ത്യന്‍ പുരാവസ്തുക്കള്‍ വീണ്ടെടുക്കാനുള്ള ഈ നീക്കത്തെ രാജ്യത്തിന്റെ കൊളോണിയല്‍ ഭൂതകാലവുമായുള്ള ഒരു 'കണക്കെടുപ്പ്' ആയി പത്രം വിവരിക്കുന്നു. പുരാതന വസ്തുക്കള്‍ തിരികെ നല്‍കുന്നത് ഇന്ത്യയുടെ നയരൂപീകരണത്തിന്റെ പ്രധാന ഭാഗമാകുമെന്ന്

ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹന്‍ പറഞ്ഞു. ഇത് സര്‍ക്കാരിന് വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും ഇന്ത്യയുടെ പുരാവസ്തുക്കള്‍ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഊന്നല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പ്രതിബദ്ധതയില്‍ നിന്നാണെന്നും മോഹന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. 

സ്‌കോട്ടിഷ് നഗരത്തിലെ മ്യൂസിയങ്ങള്‍ നടത്തുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഗ്ലാസ്ഗോ ലൈഫ് മോഷ്ടിക്കപ്പെട്ട ഏഴ് പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി കരാറില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചു.

ഈ വസ്തുക്കളില്‍ ഭൂരിഭാഗവും 19-ാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവയാണ്. അതേസമയം ഒരെണ്ണം ഉടമയില്‍ നിന്ന് മോഷണം പോയതിനെ തുടര്‍ന്ന് വാങ്ങിയതാണ്.

ഗ്ലാസ്ഗോ ലൈഫ് പറയുന്നതനുസരിച്ച് ഏഴ് പുരാവസ്തുക്കളും ഗ്ലാസ്ഗോയുടെ ശേഖരങ്ങള്‍ക്ക് സമ്മാനിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം 251 പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ഇതില്‍ 238 എണ്ണം സ്വദേശത്തേക്ക് തിരിച്ചയച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വക്താവ് വസന്ത് സ്വര്‍ണകര്‍ പറഞ്ഞു.

കൂടാതെ, യു കെ, യു എസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 100ഓളം പുരാവസ്തുക്കള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയിലാണെന്നും  അദ്ദേഹം പി ടി ഐയോട് പറഞ്ഞു.

ഇന്ത്യയിലെ പുരാവസ്തുക്കള്‍ നിയന്ത്രിക്കുന്നത് 1972-ലെ പുരാവസ്തു ആര്‍ട്ട് ട്രഷേഴ്സ് ആക്റ്റ് ആണ്. അതില്‍ പറയുന്നത് 'കേന്ദ്ര ഗവണ്‍മെന്റോ കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും അധികാരമോ ഏജന്‍സിയോ അല്ലാതെ ഏതെങ്കിലും വ്യക്തിക്ക് പ്രാചീന കലാനിധി കയറ്റുമതി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല.

Other News