സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ഖത്തറിലെ ജയിലുകളില്‍ കഴിയുന്നത് 500ല്‍ ഏറെ ഇന്ത്യക്കാര്‍


AUGUST 27, 2023, 5:15 PM IST

ദോഹ: കഴിഞ്ഞ നാല് വര്‍ഷമായി ഖത്തര്‍ ജയിലില്‍ കഴിയുന്ന മകന്‍ മുഹമ്മദ് ഷമീറിന്റെ മോചനത്തിനായി പ്രാര്‍ഥനയിലാണ് കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി സി.വി. കുഞ്ഞിബി.

''മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടിയിട്ടും അവന്റെ മോചനം ഉറപ്പാക്കാന്‍ സഹായഹസ്തം ലഭിക്കാതെ പോകുന്നതിനാല്‍ ഞങ്ങള്‍ ആശയറ്റ നിലയിലാണ്'' 72-കാരിയായ കുഞ്ഞിബി പറയുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട കുഞ്ഞിബിക്ക് വിട്ടുമാറാത്ത വാതരോഗമുണ്ട്, അതിനാല്‍ ചലനശേഷിയും പരിമിതമാണ്. 30 വര്‍ഷത്തോളം ഖത്തറില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും കരാറുകള്‍ക്കുമായി ജോലി ചെയ്തുവരികയായിരുന്നു ഷമീര്‍. വിവാഹിതനായ അവനെ ആശ്രയിച്ച് ഭാര്യയും നാല് കുട്ടികളുമുണ്ട്. 51-കാരനായ ഷെമീര്‍ മാത്രമല്ല വിദേശത്തെ ജയിലില്‍ ഇങ്ങനെ പുറത്തിറങ്ങാന്‍ കഴിയാതെ കുരുങ്ങിപ്പോയിട്ടുള്ളത്.

ഏകദേശം 500 ഇന്ത്യന്‍ പ്രവാസികള്‍, കൂടുതലും കേരളത്തില്‍ നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ഖത്തറി ജയിലുകളില്‍ കഴിയുകയാണ്. 49:51 എന്ന അനുപാതത്തില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറികളുമായി കച്ചവടങ്ങളിലും ബിസിനസുകളിലും മറ്റും സഹകരിക്കാമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ ബിസിനസുകള്‍ തകര്‍ന്നാല്‍  യഥാര്‍ത്ഥ ഉത്തരവാദിത്തം ഇന്ത്യക്കാരുടെ ചുമലിലാണ് വീഴുന്നത്.  ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയാത്ത വായ്പകളുടെ ഭാരം ഒറ്റയ്ക്കുവഹിക്കേണ്ട ബാധ്യതയും ഇന്ത്യക്കാരുടേമല്‍ പതിക്കുന്നു..

തങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. കോഴിക്കോട് പാവങ്ങാട് ഗ്രാമത്തില്‍, പ്രവാസിയായ കെ. അരുണിന്റെ ഭാര്യ അനുസ്മൃതി പറയുന്നത്. ഒരു ട്രേഡിംഗ് കമ്പനിയുടെ ഭാഗമായിരുന്ന അരുണ്‍ ഇപ്പോള്‍ സാമ്പത്തിക കുറ്റവുമായി ബന്ധപ്പെട്ട് ഖത്തറിലെ ജയിലിലാണ്.അന്നുമുതല്‍ അദ്ദേഹത്തിന്റെ മോചനത്തിനായി എല്ലാ വാതിലുകളിലും മുട്ടുകയാണെന്ന് അനുസ്മൃതി പറയുന്നു.2019 ല്‍ ഒരു ചെക്ക് മടങ്ങിയ കേസിലാണ് അരുണ്‍ ജയിലഴിക്കുള്ളിലായത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ദൗര്‍ഭാഗ്യം നേരിടേണ്ടിവന്നത്.

'ബ്രേക്കിംഗ് ഹാന്‍ഡ്കഫ്‌സ്' പ്രസ്ഥാനത്തിന് തുടക്കമിട്ടിട്ടുള്ള ഇന്ത്യന്‍ പ്രവാസി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആര്‍.ജെ. സജിത്ത്, പ്രമുഖ എന്‍ആര്‍ഐ ബിസിനസുകാര്‍, നിക്ഷേപകര്‍, മനുഷ്യസ്നേഹികള്‍ എന്നിവരുടെ പിന്തുണയോടെ പ്രവാസി തടവുകാരുടെ മോചനത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ പദ്ധതിയിടുകയാണ്.

പിഴയടച്ച് തടവുകാരുടെ മോചനം വേഗത്തിലാക്കുകയാണ് ലക്ഷ്യം. തിരിച്ചറിഞ്ഞ 473 തടവുകാരെ മോചിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഏകദേശം 200 കോടി രൂപ സമാഹരിക്കേണ്ടി വരും,'' മുമ്പ് സാമ്പത്തിക കുറ്റത്തിന് 10 വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്ന സജിത്ത് കൂട്ടിച്ചേര്‍ത്തു. നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് സജിത്തിന് മോചിതനാകാന്‍ ഭാഗ്യമുണ്ടായത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളിലാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 1,611 തടവുകാരുള്ള യുഎഇയിലാണ് ഏറ്റവും കൂടുതല്‍. 1,461 ഇന്ത്യന്‍ തടവുകാരുമായി സൗദി അറേബ്യയും തൊട്ടുപിന്നില്‍ 696 തടവുകാരുമായി ഖത്തറും ഉണ്ട്, ഇതില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായവരും ഉള്‍പ്പെടുന്നു.

യുഎസ് പിന്തുണയുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സാമ്പത്തിക പ്രതിസന്ധി 2017ല്‍ രാജ്യത്തെ ഗണ്യമായ എണ്ണം ഇന്ത്യന്‍ നിക്ഷേപകരെ ബാധിച്ചപ്പോള്‍ ഖത്തറിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി. ''മൂന്ന് വര്‍ഷത്തിന് ശേഷം സാമ്പത്തിക ഉപരോധം പിന്‍വലിച്ചതിന് ശേഷം ഖത്തര്‍ പൊതുവായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സംരംഭകര്‍ക്ക് ഇതുവരെ കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ തടവുകാരന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയായ ഇന്ത്യന്‍-ഖത്തര്‍ എന്റര്‍പ്രണേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രജീഷ് തിരുത്തിയില്‍ പറയുന്നു.

Other News