ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ 136 ശതമാനം വര്‍ധന


SEPTEMBER 19, 2023, 6:43 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധനയെന്ന് ഡി ജി സി എ പഠന റിപ്പോര്‍ട്ട്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന ക്യാബിന്‍ ക്രൂവിന്റെ എണ്ണത്തില്‍ 79 ശതമാനം വര്‍ധനവുണ്ടെന്നും ഡി ജി സി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ 33 പൈലറ്റുമാരേയും 97 ക്യാബിന്‍ ക്രൂ ജീവനക്കാരെയുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ 14 പൈലറ്റുമാരും 54 ക്യാബിന്‍ ക്രൂ ജീവനക്കാരുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിയിലായത്. 

ഡി ജി സി എ നിയമപ്രകാരം വിമാനത്തില്‍ കയറുന്നതിന് മുന്‍പും ശേഷവും പൈലറ്റുമാരും ക്യാബിന്‍ ക്രൂവും മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധന നടത്തണം. എയര്‍ലൈന്‍ ഡോക്ടര്‍മാരാണ് ശ്വാസ പരിശോധന നടത്തുന്നത്. പരിശോധനയില്‍ മദ്യപിച്ചതായി ബോധ്യപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. രണ്ടാമത് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ മൂന്നുവര്‍ഷത്തേക്കും തുടര്‍ന്നാല്‍ സ്ഥിരമായും റദ്ദ് ചെയ്യും. മദ്യലഹരി അപകടമുണ്ടാക്കുമെന്നും അവശ്യ ജോലികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മാനസിക ശേഷി കുറയ്ക്കുമെന്നും ഡി ജി സി എ പറയുന്നു.

Other News