ഹൈദരാബാദ്: കാമുകിയുടെ ശല്യം ഒഴിവാക്കാൻ അവരെ കൊന്ന് തല ചവറുകൂനയിൽ തള്ളുകയും കൈകാലുകൾ വീട്ടിനുള്ളിലെ ഫ്രിജിൽ ഒളിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. 55 കാരിയായ അനുരാധ റെഡ്ഢിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ചന്ദ്രമോഹൻ എന്ന 48 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് ചന്ദ്ര മോഹൻ 55 കാരിയായ കാമുകിയെ കൊന്നു മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ ദിവസങ്ങളോളം സൂക്ഷിച്ചത്.
ടീഗൽഗുഡ റോഡിന് സമീപമുള്ള മൂസി നദിക്ക് സമീപം മാലിന്യം തള്ളുന്ന സ്ഥലത്ത് ശുചീകരണ തൊഴിലാളി ഒരു സ്ത്രീയുടെ വെട്ടിമാറ്റിയ തല കറുത്ത ബാഗിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രാഥമിക അന്വേഷണത്തിൽ ഹൈദരാബാദിലെ ദിൽശുക്നഗർ സ്വദേശിയായ 55 കാരിയായ യെറാം അനുരാധ റെഡ്ഡിയാണ് മരിച്ചതെന്നു കണ്ടെത്തി. 48കാരനായ ചന്ദ്ര മോഹനു മരിച്ച സ്ത്രീയുമായി 15 വർഷത്തിലേറെയായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. റെഡ്ഡിയുടെ ഭർത്താവ് ഏറെ നാളായി ഉപേക്ഷിച്ചുപോയതിനാൽ മോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് ഇവര്‍ താമസം തുടങ്ങിയത്.
ആളുകൾക്ക് പലിശയ്ക്ക് പണം നല്‍കുന്നതില്‍ റെഡ്ഡി ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. 2018ൽ അനുരാധ യിൽ നിന്ന് മോഹൻ ഏഴ് ലക്ഷം രൂപ കടം വാങ്ങിയെങ്കിലും പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയില്ല. അനുരാധ ശല്യപ്പെടുത്തിയതോടെ പ്രകോപിതനായ മോഹൻ മെയ് 12 ന് ഉച്ചയ്ക്ക് അനുരാധയുമായി വഴക്കുണ്ടാക്കുകയും കത്തികൊണ്ട് ആക്രമിക്കുകയും നെഞ്ചിലും വയറിലും കുത്തുകയും ചെയ്തു. അധികം വൈകാതെ സ്ത്രീ മരണത്തിന് കീഴടങ്ങി.
പിന്നീട് സ്റ്റോണ്‍ കട്ടിംഗ് സാമഗ്രി വാങ്ങി മോഹൻ അവരുടെ തല മുറിച്ച് മാറ്റി. ശരീരം പല കഷ്ണങ്ങളാക്കി മുറിച്ച് കാലുകളും കൈകളും ഫ്രിഡ്ജിൽ സൂക്ഷിച്ചു. റെഡ്ഡിയുടെ അറുത്തുമാറ്റിയ തല ഇയാൾ ഡംപിംഗ് ഏരിയയിൽ ഉപേക്ഷിച്ചു. ദുർഗന്ധം അകറ്റാൻ അണുനാശിനികൾ, സുഗന്ധദ്രവ്യങ്ങൾ, ചന്ദനത്തിരി എന്നിവയും അദ്ദേഹം വാങ്ങി. റെഡ്ഡിയുടെ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തു.