കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യ; നടപടിയില്‍ ആശയക്കുഴപ്പം


SEPTEMBER 21, 2023, 1:33 PM IST

ന്യൂഡല്‍ഹി : കാനഡയുമായുള്ള നയതന്ത്ര വിഷയങ്ങളില്‍ നടപടി കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്ന നടപടികളാണ് ഇന്ത്യ നിര്‍ത്തിവച്ചത്. അതേസമയം നടപടി പ്രാബല്യത്തിലായോ എന്നതു സംബന്ധിച്ച ആശയക്കുഴപ്പവും നിലനില്‍ക്കുന്നു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നല്‍കില്ലെന്ന് വിസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നോട്ടിസ് വെബ്‌സൈറ്റില്‍നിന്നു അപ്രത്യക്ഷമായി. വീസ അനുവദിക്കുമോ അതോ നോട്ടിസ് പിന്‍വലിച്ചതു മാത്രമേയുള്ളോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വീസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ വീസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ അറിയിപ്പില്‍ പറഞ്ഞിരുന്നു. ''ഇന്ത്യന്‍ മിഷനില്‍നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 2023 സെപ്റ്റംബര്‍ 21 മുതല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു'' എന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്.

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന 'വിശ്വസനീയമായ ആരോപണം' കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ  കാനഡ നയതന്ത്ര ബന്ധം വഷളായത്. പിന്നാലെ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഉന്നത ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ, കാനഡയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ ഇന്ത്യ കാനഡ ഹൈക്കമ്മിഷണര്‍ കാമറോണ്‍ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തൊട്ടുപിന്നാലെ കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജി20 ഉച്ചകോടി സമാപിച്ച് ഒരാഴ്ച തികയുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്.

Other News