രാഹുലിന് പാസ്‌പോര്‍ട്ട് ലഭിക്കും; ജൂണ്‍ നാലിന് യു എസിലെത്തും


MAY 26, 2023, 6:27 PM IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കാം. പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് അനുമതി നല്‍കിയ ദല്‍ഹി റോസ് അവന്യു കോടതി മൂന്ന് വര്‍ഷമായിരിക്കും പാസ്‌പോര്‍ട്ട് കാലാവധിയെന്ന നിബന്ധന വച്ചിട്ടുണ്ട്. അതിന് ശേഷം പാസ്‌പോര്‍ട്ട് പുതുക്കാന്‍ രാഹുല്‍ വീണ്ടും കോടതിയെ സമീപിക്കണം.

പത്ത് വര്‍ഷത്തേക്ക് എന്‍ ഒ സി  അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. മാനനഷ്ടകേസില്‍ കോടതി വിധി തിരിച്ചടിയായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി തന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരുന്നു.

രാഹുലിന് പാസ്‌പോര്‍ട്ട് അനുവദിച്ചാല്‍ അത് നാഷണല്‍ ഹെറാള്‍ഡ് കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയെ എതിര്‍ത്തിരുന്നു. എന്നാല്‍, കേസ് 2018 മുതല്‍ അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കോടതി രാഹുല്‍ ഒളിച്ചോടുമെന്നുള്ള ആശങ്കയില്ലെന്നും വ്യക്തമാക്കി.

യാത്ര ചെയ്യാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പാസ്‌പോര്‍ട്ടിന്മേലുള്ള ആശങ്കള്‍ ഒഴിവായതിനാല്‍ രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്യും.

Other News