പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്മരണാര്‍ത്ഥം പുതിയ 75 രൂപ നാണയം പുറത്തിറക്കും


MAY 26, 2023, 9:45 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 75 രൂപയുടെ നാണയം വരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്മരണാഞ്ജലി ആയാണ് പുതിയ നാണയം പുറത്തിറക്കുന്നത്.രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് പുതിയ നാണയം ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്റെ ഒരുവശത്ത് ആലേഖനം ചെയ്യുക. സത്യമേവ ജയതേ എന്ന വാചകം ഇതിന്റെ അടിയിലായി നല്‍കും. ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും നല്‍കും.

നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്റ് കോംപ്ലക്സ് ആണ് ചിത്രീകരിക്കുക. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മ്മിക്കുക. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മ്മിക്കുക. ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോഡി നാടിന് സമര്‍പ്പിക്കുന്നത്.

25 ഓളം പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 20 പ്രതിപക്ഷ പാര്‍ട്ടികളെങ്കിലും പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, തൃണമൂല്‍, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത്.  

'ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ഊറ്റിയെടുക്കപ്പെടുമ്പോള്‍' ഒരു പുതിയ കെട്ടിടത്തിന് മാത്രമായി ഒരു മൂല്യവും കാണുന്നില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു.

പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോഡിയുടെ തീരുമാനത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

അതേസമയം പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ പ്രത്യാക്രമണമാണ് ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) നടത്തിയത്. ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ 'നമ്മുടെ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യ ധാര്‍മികതയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ അവഹേളനം' എന്നാണ് എന്‍ഡിഎ വിശേഷിപ്പിച്ചത്.

Other News