ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് നാം മനസിലാക്കേണ്ടതെന്താണ്? മോഡി സർക്കാർ നമ്മളോട് പറയുന്നത് വലിയ സമ്പദ്ഘടനകൾക്കിടയിൽ ഇന്ത്യൻ സമ്പദ്ഘടന വിസ്മയയാവഹമായ വളർച്ച നേടുന്നുവെന്നാണ്. ഈ മാർച്ച് 31ന് അവസാനിക്കുന്ന 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ ജിഡിപി 6.8 ശതമാനം കണ്ട് വളർച്ച കാട്ടുമെന്ന് ആർബിഐ കണക്കാക്കിയിട്ടുമുണ്ട്. അതിനിടയിലാണ് ഇന്ത്യൻ വളർച്ച വളരെ ദുര്‍ബലമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി അംഗം ജയന്ത് ആര്‍. വര്‍മ്മയും രഘുറാം രാജനും പറയുന്നത്. എന്തുകൊണ്ട്?
ഇൻഡ്യ പണ്ടുകാലത്ത് കണ്ടതുപോലെ 'ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത്' എന്ന് വിശേഷിപ്പിച്ചിരുന്ന താണനിരക്കിലുള്ള വളർച്ചയിലേക്ക് വീഴുകയാണെന്നാണ് രഘുറാം രാജൻ മുന്നറിയിപ്പ് നൽകുന്നത്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഓഫീസ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയിട്ടുള്ളതെങ്കിൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന തൊഴിലന്വേഷകരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തിന്റെ ശേഷി ആവശ്യമായിതിനേക്കാള്‍ കുറവാണെന്നതാണ് വർമ്മ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
2022-23ല്‍ ഉയർന്ന നിലയിൽ നിന്ന പണപ്പെരുപ്പം 2023-24ല്‍ ഗണ്യമായി കുറയുമെങ്കിലും വളര്‍ച്ച വളരെ ദുര്‍ബലമായിരിക്കുമെന്നാണ് അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വര്‍ധിച്ചുവരുന്ന ഇഎംഐ പേയ്മെന്റുകള്‍ ഗാര്‍ഹിക ബജറ്റുകളിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും. പൊതുവിൽ രാജ്യം കയറ്റുമതി രംഗം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം പറയുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിൽ സ്വകാര്യനിക്ഷേപപം ഒട്ടും ഉയർന്നിട്ടില്ല. അതിന് പുറമെയാണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ഉയർന്ന പലിശനിരക്കുകൾ. അത് സ്വകാര്യ മൂലധന നിക്ഷേപം കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. സര്‍ക്കാര്‍ ധന ഏകീകരണ പരിശ്രമം തുടരുന്നതിനാൽ ഉറവിടത്തില്‍ നിന്നും സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പിന്തുണ കുറയുകയുമാണ്. ഇതെല്ലാമാണ് ഉയർന്ന വളർച്ചാ നിരക്കിനുള്ള പ്രതിബന്ധങ്ങളായി വർമ്മ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2023-24ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. ദേശീയ സ്ഥിതിവിവരക്കണക്കിന്റെ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രകാരം 2022-23ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) വളര്‍ച്ച 7 ശതമാനമായും കണക്കാക്കപ്പെടുന്നു.
സാമ്പത്തിക സര്‍വേ 2022-23 അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന ജി ഡി പി വളര്‍ച്ച 6.5 ശതമാനമായി കണക്കാക്കുന്നു. ഇതാണ് 6.8 ശതമാനം വരെയെത്താമെന്ന് ആർബിഐ പറയുന്നത്.കോവിഡില്‍ നിന്നും യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്നുമുള്ള ആഘാതങ്ങള്‍ വിതരണശ്രുംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അത് ക്രമേണ സ്വയം പരിഹരിക്കപ്പെടുമ്പോള്‍ ആഗോള പണപ്പെരുപ്പ സമ്മര്‍ദ്ദം വരും മാസങ്ങളില്‍ കുറഞ്ഞേക്കാമെന്നും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറായ വര്‍മ്മ പറയുന്നുണ്ട്.ലോകം യുദ്ധത്തിനൊപ്പം ജീവിക്കാന്‍ പഠിക്കുകയാണ്. അതേസമയം പണമിടപാട് കര്‍ശനമാക്കുന്നത് ലോകമെമ്പാടുമുള്ള വളര്‍ച്ചയെ അപകടത്തിലാക്കും. ഉപഭോക്തൃ വില പണപ്പെരുപ്പം (സി പി ഐ) പ്രവചനം നടപ്പു സാമ്പത്തിക വര്‍ഷം 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ആര്‍ബിഐ കുറച്ചിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായിരുന്നു.റിസര്‍വ് ബാങ്ക് ഹ്രസ്വകാല വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പണപ്പെരുപ്പത്തേക്കാള്‍ അപകടസാധ്യതകളുടെ ബാലന്‍സ് വളര്‍ച്ചയിലേക്കാണ് മാറിയിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ നിരക്ക് വർദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തുന്നതാണ് കൂടുതല്‍ ഉചിതമെന്നും വര്‍മ്മ അഭിപ്രായപ്പെടുന്നു.
എംപിസിക്ക് സ്ഥിതിഗതികള്‍ എങ്ങനെ വികസിക്കുന്നുവെന്ന് കാത്തിരുന്ന് കാണുന്നതിന് തക്കവണ്ണം നിരക്കുകള്‍ ഉയര്‍ന്നതാണെന്നാണ് അദ്ദേഹത്തിൻറെ അനുമാനം. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയില്ലെങ്കില്‍, ആ സമയത്ത് കൂടുതല്‍ നിരക്ക് വര്‍ധനവ് പരിഗണിക്കാം. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഹ്രസ്വകാല വായ്പാ നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് ഉയര്‍ത്തി.
റിപ്പോ നിരക്ക് ഇപ്പോള്‍ 6.5 ശതമാനമാണ്. ഗോതമ്പ് വിളയിലും ഭക്ഷ്യവിലക്കയറ്റത്തിലും ചൂടുള്ള കാലാവസ്ഥ എന്ത് സ്വാധീനം ചെലുത്തുമെന്ന ചോദ്യത്തിന് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ക്ഷണികമാകുമെന്നും ഇന്ത്യയില്‍ സാധാരണ മണ്‍സൂണ്‍ ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായുമാണ് വര്‍മ്മ പറയുന്നത്. ഒക്ടോബർ-ഡിസംബർ ക്വാർട്ടറിൽ 4.4 ശതമാനം ആയിരുന്നത് എങ്ങനെ മാറുമെന്നതിന് അനുകൂല സൂചനകളൊന്നും സമ്പദ്ഘടനയിൽ കാണാനില്ലെന്നാണ് രഘുറാം രാജൻ പറയുന്നത്. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 6.3 ശതമാനവും ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ 13.2 ശതമാനവും ആയിരുന്നിടത്താണിത്. നിലവിലെ ആഗോള-ആഭ്യന്തര സാഹചര്യങ്ങളിൽ ഇതിൽ നിന്ന് എന്ത് മാറ്റമാണ് കേന്ദ്ര സർക്കാരും ആർബിഐയും കാണുന്നതെന്ന ചോദ്യമാണ് രഘുറാം രാജൻ ഉന്നയിക്കുന്നത്.