നവംബറില്‍ ഇന്ത്യയില്‍ വാട്‌സ്ആപ് നിരോധിച്ചത് 37 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍


DECEMBER 27, 2022, 11:29 PM IST

ന്യൂഡല്‍ഹി: നവംബറില്‍ മാത്രം വാട്‌സാപ് ഇന്ത്യയില്‍ നിരോധിച്ചത് 37,16,000 അക്കൗണ്ടുകള്‍. പുതിയ ഐ ടി നിയമങ്ങള്‍ അനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒക്ടോബറില്‍ നിരോധിച്ചതിനേക്കാള്‍ 60 ശതമാനം കൂടുതലാണ് നവംബറിലെ നിരോധനം. 

രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിലുള്ളത്. നവംബറില്‍ ഇന്ത്യയില്‍ നിന്ന് 946 പരാതികള്‍ ലഭിക്കുകയും ഇതില്‍ 74 കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

പുതുക്കിയ ഐ ടി നിയമങ്ങള്‍ പ്രകാരം 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണമെന്നുണ്ട്.  നവംബര്‍ 1 മുതല്‍ 30 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോണ്‍ടാക്റ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്താലും വാട്‌സാപ് അക്കൗണ്ടുകള്‍ നിരോധിക്കും. ജൂലൈയില്‍ 23 ലക്ഷവും ജൂണില്‍ 22.1 ലക്ഷവും അക്കൗണ്ടുകള്‍ രാജ്യത്തും ലോകമെമ്പാടും വ്യാജ വാര്‍ത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് നീക്കം ചെയ്തിരുന്നു.

Other News