എച്ച് -1 ബി വിസ ഒരുതരം അടിമത്തം: അധികാരം ലഭിച്ചാല്‍ നിര്‍ത്തലാക്കും-വിവേക് രാമസ്വാമി


SEPTEMBER 19, 2023, 7:54 AM IST

വാഷിങ്ടണ്‍: താന്‍ യു.എസ് പ്രസിഡന്റായാല്‍ എച്ച്-1 ബി വിസ സമ്പ്രദായം നിര്‍ത്തുമെന്ന് റിപ്പബ്ലിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സര രംഗത്തുള്ള ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. എച്ച്-1 ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണെന്നും ലോട്ടറി സമ്പ്രദായത്തിന് പകരം യഥാര്‍ഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദഗ്ധ തൊഴിലുകളില്‍ വിദേശികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എച്ച്-1 ബി. പതിനായിരക്കണക്കിന് ഇന്ത്യന്‍, ചൈനീസ് തൊഴിലാളികളാണ് ഇതുപയോഗിച്ച് യു.എസില്‍ ജോലിയെടുക്കുന്നത്. ഇവരെ ആശങ്കയിലാക്കുന്നതാണ് വിവേകിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ മുന്‍ കമ്പനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.

നിലവില്‍, എച്ച്-1 ബി വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എച്ച്-1 ബി വിസയിലൂടെ വിദഗ്ധ വിദേശ തൊഴിലാളികളുടെ പ്രവേശനം ഇരട്ടിയാക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ ഇന്ത്യന്‍ വംശജനായ യു.എസ് പ്രതിനിധി സഭാംഗം രാജ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. പ്രതിവര്‍ഷം ലഭ്യമായ എച്ച്-1 ബി വിസകളുടെ എണ്ണം 65,000ല്‍നിന്ന് 1,30,000 ആയി ഉയര്‍ത്താനാണ് ബില്ലിലൂടെ ലക്ഷ്യമിട്ടത്.

സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി വീസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസ് കമ്പനികള്‍ ഈ വീസയെ ആശ്രയിക്കുന്നു.

Other News