ജര്‍മന്‍ സംരക്ഷണത്തിലുള്ള ഇന്ത്യന്‍ കുഞ്ഞിനു വേണ്ടി ശ്രമം ശക്തമാക്കി ഇന്ത്യ


JUNE 3, 2023, 8:32 PM IST

ന്യൂഡല്‍ഹി: ജര്‍മനിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ കുഞ്ഞിനുവേണ്ടി ഇന്ത്യ ശ്രമങ്ങള്‍ ശക്തമാക്കി. ബെര്‍ലിനിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് കഴിഞ്ഞ 20 മാസത്തിലേറെയായി കുഞ്ഞ് കഴിയുന്നത്. 

കുഞ്ഞിന്റെ വളര്‍ച്ചാ കാലഘട്ടത്തില്‍ ഭാഷയും സംസ്‌കാരവും സാമൂഹികാന്തരീക്ഷവുമെല്ലാം പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ മാതൃരാജ്യത്തിന് കുഞ്ഞിനെ ഉടന്‍ കൈമാറണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. 

2021 സെപ്റ്റംബര്‍ 23നാണ് മാതാപിതാക്കള്‍ പീഡിപ്പിക്കുന്നുവെന്ന് കണ്ടെത്തി ജര്‍മന്‍ അധികൃതര്‍ കുഞ്ഞിന്റ സംരക്ഷണം ഏറ്റെടുത്തത്. അന്ന് ഏഴ് മാസമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ത്യന്‍ പൗരയായി വളരുക എന്നത് കുഞ്ഞിന്റെ അവകാശമാണെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജര്‍മനിയെ അറിയിച്ചതായി വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ഭാഗ്ചി പറയുന്നു.

കുഞ്ഞിന് പ്രത്യേകം സംരക്ഷണം നല്‍കുന്നുണ്ടെന്നും നിലവില്‍ അവളെ സംരക്ഷിക്കുന്നവരില്‍ നിന്ന് കുഞ്ഞിനെ പെട്ടെന്ന് വേര്‍പ്പെടുത്തുന്നത് ആകുലപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക സംരക്ഷണം അവള്‍ക്കായി ഒരുക്കാനാണ് തീരുമാനം.

വിദേശകാര്യ മന്ത്രാലയവും ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയും കുഞ്ഞിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 

ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായുടെയും ഭാര്യ ധാരാ ഷായുടെയും മകളാണ് അരിഹ എന്ന പേരുകാരിയായ കുഞ്ഞ്. ജര്‍മനിയില്‍ താമസിച്ചു കൊണ്ടിരിക്കേ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് ഒരു ചെറിയ മുറിവുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ലൈംഗികപീഡനത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടി ഡോക്ടര്‍ ശിശുസംരക്ഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തത്. 

കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചു കൊടുക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

Other News