അമേരിക്ക ഉള്‍പ്പെടെ ശത്രുക്കളെ തുടച്ചുനീക്കുമെന്ന് ഉത്തരകൊറിയ


MARCH 18, 2023, 11:01 PM IST

പോങ്യാങ്: അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശത്രു രാജ്യങ്ങള്‍ക്കെതിരെ പോരാടാന്‍ എട്ട് ലക്ഷം യുവാക്കള്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രം റോഡോങ് സിന്‍മ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കാനും ഇരു കൊറിയകളെയും ഏകീകരിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തതായും റോഡോങ് സിന്‍മ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ ഭരണകൂടം വെള്ളിയാഴ്ച്ച സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കള്‍ രംഗത്തെത്തിയത്. 

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്തര കൊറിയയുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ യു എസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കുമെന്നും കിം ജോങ് ഉന്‍ പറഞ്ഞു. 

അതിനിടെ ഉത്തരകൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം കഴിഞ്ഞ ദിവസം നടന്നിരുന്നു. മോണ്‍സ്റ്റര്‍ മിസൈലെന്ന് വിളിക്കുന്ന ഹ്വാസോംഗ് 17ന്റെ വിക്ഷേപണമാണ് നടന്നത്. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇത്. യു എസും ദക്ഷിണ കൊറിയയും തമ്മില്‍ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കുള്ള മറുപടിയായാണ് മിസൈല്‍ പരീക്ഷണമെന്നാണ് ഉത്തര കൊറിയ പറയുന്നത്. 

ഈ രാജ്യത്ത് പുരുഷന്മാര്‍ കുറഞ്ഞത് പത്ത് വര്‍ഷവും സ്ത്രീകള്‍ മൂന്നു വര്‍ഷവും സൈനിക സേവനം അനുഷ്ഠിച്ചിരിക്കണമെന്ന നിര്‍ബന്ധമുണ്ട്.

Other News