നൈജീരിയയില്‍ തടവിലായ കപ്പലും ജീവനക്കാരേയും ശനിയാഴ്ച മോചിപ്പിക്കും


MAY 26, 2023, 8:47 PM IST

കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗിനി തടഞ്ഞു വെച്ച് പിഴ ഈടാക്കി നൈജീരിയക്ക് കൈമാറിയ മാര്‍ഷല്‍ ഐലന്റിന്റെ കപ്പല്‍ ഹെറോയിക്ക് ഐഡനും നാവികരും ശനിയാഴ്ച മോചിതരാകും. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് 26 ജീവനക്കാരുള്ള കപ്പലിലുള്ളത്.  

ദക്ഷിണാഫ്രിക്കയില്‍ നിന്ന് നൈജീരിയയിലെത്തിയ കപ്പല്‍ ക്രൂഡോയില്‍ നിറച്ച് നെതര്‍ലാന്‍ഡ്‌സിലെ നോര്‍ട്ട്ഡാമിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നൈജീരിയന്‍ തുറമുഖത്ത് അടുക്കാന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അന്തരാഷ്ട്ര കപ്പല്‍ ചാലിലേക്ക് മാറ്റുകയും നൈജീരിയന്‍ നാവികസേനയെന്ന് അവകാശപ്പെട്ട കപ്പലിനെ പിന്തുടരാന്‍ പറഞ്ഞത് അനുസരിക്കാതെ മാറ്റിയതിനെ തുടര്‍ന്ന് സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് പിടിയിലാവുകയുമായിരുന്നു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപത്തെ അക്‌പോ എണ്ണപ്പാടത്തിനടുത്ത് കപ്പല്‍ നങ്കൂരമിട്ടത് എണ്ണ മോഷ്ടിക്കാനാണെന്ന ധാരണയുണ്ടായെങ്കിലും കപ്പലില്‍ എണ്ണ കണ്ടെത്താനാിയല്ല. 

അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഗിനിയന്‍ അധികൃതരാണ് കഴിഞ്ഞ വര്‍ഷം ആഗസ്ത് 10ന് കപ്പല്‍ കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഗിനിയന്‍ സാമ്പത്തിക മേഖലയിലേക്ക് കടന്ന കപ്പല്‍ കമ്പനിയോട് പിഴയടക്കാന്‍ ആവശ്യപ്പെടുകയും അടച്ചതോടെ നവംബര്‍ ആറിന് നൈജീരിയന്‍ നാവിക സേനയ്ക്ക് കപ്പല്‍ കൈമാറുകയായിരുന്നു. 

കപ്പലും ജീവനക്കാരേയും വിട്ടുകിട്ടാന്‍ ആവശ്യമായ രേഖകളില്‍ അധികൃതര്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. കപ്പല്‍ ഔപചാരികമായി വിട്ടുനല്‍കുന്നതിനും പാസ്‌പോര്‍ട്ടുകള്‍ കൈമാറാനും നാവികസേനയുടെ പ്രതിനിധി ശനിയാഴ്ച കപ്പലിലെത്തും. 

കപ്പലിലെ ഫസ്റ്റ് ഓഫിസര്‍ സനു ജോസ്, മുളവുകാട് സ്വദേശി മില്‍ട്ടന്‍, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. 

Other News