കോവിഡ് വാക്‌സിനെതിരെ നടക്കുന്നത് വാക്‌സിന്‍ വിരുദ്ധരുടെ നീക്കമെന്ന് ഡോ. ബി. ഇക്ബാല്‍

കോവിഡ് വാക്‌സിനെതിരെ നടക്കുന്നത് വാക്‌സിന്‍ വിരുദ്ധരുടെ നീക്കമെന്ന് ഡോ. ബി. ഇക്ബാല്‍


കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരില്‍ അപൂര്‍വം ചിലര്‍ക്ക് രക്തം കട്ടപിടിക്കാനും മസ്തിഷ്‌കാഘാതം വരുവാനും സാധ്യതയുണ്ടെന്ന വിവാദ റിപ്പോര്‍ട്ടിനെതിരെ കേരളത്തിലെ പ്രമുഖ മെഡിക്കല്‍ വിദഗ്ധനും എഴുത്തുകാരമനുമായ ഡോ. ബി ഇക്ബാല്‍.
യുകെയില്‍ വാക്‌സിന്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രേഖകളിലാണ് കുത്തിവയ്‌പ്പെടുത്തവര്‍ നേരിട്ടക്കാവുന്ന അപായ സാധ്യതയെക്കുറിച്ചുള്ള സൂചന യുള്ള തെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കുപിന്നില്‍ എല്ലാത്തരം വാക്‌സിനുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഡോ. ബി. ഇക്ബാല്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

അദ്ദേഹത്തിന്റെ കുറിപ്പിലെ പ്രധാന പോയിന്റുകള്‍ ഇവയാണ്..

 കോവിഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയില്‍ സമ്മതിച്ചതായുള്ള പത്രവാര്‍ത്തകള്‍ കോവിഡ് വാക്‌സിനെ സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

    AstraZeneca (ആസ്ട്രസെനെക്ക) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് (Covishield) ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീല്‍ഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്ട്രാസെനെക്ക ചെയ്തിട്ടുള്ളത്.

    ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസര്‍ സാറാ കാതറിന്‍ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്സിനായി വൈറല്‍ വെക്റ്റര്‍ വാക്സിന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലാതെ വാക്‌സിന്‍ എടുത്തിട്ടുണ്ട്.

    വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജന്‍സിയല്ല. മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാല്‍ ആസ്ട്രസെനെക്ക കോടതിയില്‍ മൊഴികൊടുത്തതാവാം.

    വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂര്‍വമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങള്‍ കോവിഷീല്‍ഡിന്റെ അപകടസാധ്യതകള്‍, നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ത വളരെ അപൂര്‍വ്വമാണെന്ന്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.

    മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിന്‍ഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകള്‍ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് വാക്‌സിന്‍ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്

    നിര്‍ഭാഗ്യവശാല്‍ , 1796-ല്‍ വസൂരിക്കുള്ള ഫലവത്തായ വാക്‌സിന്‍ അവതരിപ്പിച്ച എഡ്വേര്‍ഡ് ജെന്നറുടെ കാലം മുതല്‍, വാക്‌സിനുകള്‍ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്‌സേഴ്‌സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്‌സിന്‍ വിരുദ്ധര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സ്രഷ്ടിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത് വരുന്നുണ്ട്. ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കിയിട്ടുള്ളത്.

    ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണു. . ചില അര്‍ബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്‌സിനുകള്‍ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗര്‍ഭാശയ കാന്‍സര്‍), Hepatitis B Vaccine (കരള്‍ കാന്‍സര്‍) തുടങ്ങിയവ.. എച്ച്‌ഐവി/എയ്ഡ്സ് പോലുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.