ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന ഇന്ത്യന്‍ പൗരന്മാരില്‍ ഒരാള്‍ പഠന വിസയിലാണ് കാനഡയിലേക്ക് എത്തിയതെന്ന് റിപ്പോര്‍ട്ട്. മെയ് 3 ന് മറ്റ് രണ്ട് പേര്‍ക്കൊപ്പം അറസ്റ്റിലായ കരണ്‍ ബ്രാര്‍, 2019 ല്‍ പഞ്ചാബിലെ ബതിന്ഡയിലെ എത്തിക് വര്‍ക്ക്‌സ് ഇമിഗ്രേഷന്‍ സര്‍വീസസ് വഴി സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിച്ചതായും പറയുന്നു. കാനഡയില്‍ സ്റ്റാന്‍ഡേര്‍ഡ് സ്റ്റുഡന്റ് വിസ പ്രോസസ്സിംഗ് സമയം ഏകദേശം 7-9 ആഴ്ചയാണ്. കാനഡ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എത്തിക് വര്‍ക്‌സ് ഇമിഗ്രേഷന്‍ സര്‍വീസസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കി ഒരു പ്രൊമോഷണല്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. അതില്‍ കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റുള്ള പാസ്പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന ബ്രാറിന്റെ ഫോട്ടോയുണ്ട്. എന്നാല്‍, വീഡിയോ ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 'കാനഡ സ്റ്റഡി വിസയ്ക്ക് അഭിനന്ദനങ്ങള്‍ കരണ്‍ ബ്രാര്‍... കോട്കപുരയില്‍ നിന്നുള്ള ഒരു ക്ലയന്റ്, എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.
നേരത്തെ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2020-ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാര്‍, 2023 ജൂണ്‍ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
സിബിഎസ് നെറ്റ്വര്‍ക്ക് സംപ്രേക്ഷണം ചെയ്യുന്ന കനേഡിയന്‍ അന്വേഷണാത്മക ഡോക്യുമെന്ററി പരമ്പരയായ 'ദി ഫിഫ്ത്ത് എസ്റ്റേറ്റ്'-ല്‍ നിന്നാണ് വീഡിയോ ലഭിച്ചത്. ഒന്നിലധികം ഉറവിടങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കില്‍ ഗുരുദ്വാരയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാര്‍ ഇറങ്ങിപ്പോകുന്നത് വീഡിയോയില്‍ കാണാം. ഒരു വെളുത്ത സെഡാന്‍ കാര്‍ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്‌സിറ്റിനടുത്തെത്തുമ്പോള്‍ ഈ കാര്‍ നിജ്ജാറിന്റെ മുന്നില്‍ വന്ന് അയാള്‍ ഓടിച്ചിരുന്ന ട്രക്ക് തടയുന്നു. തുടര്‍ന്ന്, രണ്ട് പേര്‍ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവര്‍ പിന്നീട് സില്‍വര്‍ ടൊയോട്ട കാമ്രി കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ആരാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍?
നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ 2020 ലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. നിരോധിത തീവ്രവാദ സംഘടനയായ കെടിഎഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതിലും നിജ്ജാര്‍ സജീവമായി പങ്കെടുത്തിരുന്നതായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെയും (എസ്എഫ്ജെ) ഭാഗമായിരുന്നു ഇയാള്‍. ഭീകര പ്രവര്‍ത്തനങ്ങളുമായുളള നിജ്ജാറിന്റെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ പലതവണ ഇന്ത്യ കാനഡയെ അറിയിച്ചിരുന്നു.
2018 ല്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നിജ്ജാര്‍ ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളുടെ പട്ടിക ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയിരുന്നു. 2007ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ നിജ്ജാറിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. 2010-ല്‍ പട്യാലയിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിലും ഇയാള്‍ക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തിരുന്നു. 2015 ല്‍ ഹിന്ദു നേതാക്കളെ അപായപ്പെടുത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മറ്റൊരു കേസും നിജ്ജാറിനെതിരെ ഫയല്‍ ചെയ്തു.
2015 ലും 2016 ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും (എല്‍ഒസി) റെഡ് കോര്‍ണര്‍ നോട്ടീസും (ആര്‍സിഎന്‍) പുറപ്പെടുവിച്ചു. 2018ല്‍ പഞ്ചാബില്‍ ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്തിയതില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുമെന്ന് എന്‍ഐഎ അറിയിച്ചിരുന്നു.