ഹൂസ്റ്റണില്‍ നടന്ന അങ്കത്തട്ട്@അമേരിക്കയില്‍ പൊരിഞ്ഞ പോരാട്ടം; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയില്‍

ഹൂസ്റ്റണില്‍ നടന്ന അങ്കത്തട്ട്@അമേരിക്കയില്‍ പൊരിഞ്ഞ പോരാട്ടം; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയില്‍


ഹൂസ്റ്റണ്‍: മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസില്‍ നടന്ന ഇലക്ഷന്‍ സംവാദം അക്ഷരാര്‍ഥത്തില്‍ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട്@ അമേരിക്ക എന്ന പേരില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും (ഐ പി സി എന്‍ എ) മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തില്‍ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ, രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറിയപ്പോള്‍ ആസന്നമായിരിക്കുന്ന ഇന്ത്യയിലെ 18-ാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ പ്രവാസികള്‍ എത്ര ഗൗരവത്തോടെയാണ് കാണുന്നതിന്റെ നേര്കാഴ്ചയായിരുന്നു ഇലക്ഷന്‍ സംവാദം. 

ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തില്‍ മാഗ് പ്രസിഡണ്ട് മാത്യൂസ് മുണ്ടയ്ക്കല്‍ സ്വാഗതമാശംസിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, ഐ പി സി എന്‍ എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സൈമണ്‍ വളാച്ചേരില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് എം സി ആന്‍സി ശാമുവേല്‍ മോഡറേറ്റര്‍മാരായ അജു വാരിക്കാട്, സജി പുല്ലാട് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. സജി പുല്ലാട് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്നു മുന്നണികളുടെയും വക്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു. എന്‍ ഡി എ മുന്നണിയെ പ്രതിനിധീകരിച്ച് മന്ത്രയുടെ മുന്‍ പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായിരുന്ന ഹരി ശിവരാമന്‍, യു ഡി എഫിനുവേണ്ടി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന് ഇപ്പോള്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി യൂ എസ് എ) ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജീമോന്‍ റാന്നി, എല്‍ ഡി എഫിനുവേണ്ടി എസ് എഫ് ഐ പ്രസ്ഥാനത്തില്‍ കൂടി രാഷ്രീയ പ്രവര്‍ത്തനം ആരംഭിച്ച ഇടതുപക്ഷ സഹയാത്രികനും കോട്ടയം ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സെക്രട്ടറിയുമായ അരവിന്ദ് അശോക് എന്നിവറായിരുന്നു വക്താക്കള്‍.

മോഡറേറ്റര്‍ അജു വാരിക്കാട് മൂന്ന് മുന്നണികളോടും അഴിമതിമുക്തമായ ഒരു ഭാരതത്തിനു വേണ്ടി നിങ്ങളില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ചോദ്യത്തോടെ ആരംഭിച്ച ഡിബേറ്റ് 2 മണിക്കൂര്‍ നീണ്ടപ്പോള്‍ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളും വാഗ്വാദങ്ങളുമായി 'കേരള ഹൗസ്' ഒരു ഇലക്ഷന്‍ പോര്‍ക്കളം തീര്‍ക്കുകയായിരുന്നു.

ദേശീയ, കേരള രാഷ്ട്രീയ വിഷയങ്ങള്‍ എല്ലാം തന്നെ ഡിബേറ്റിന്റെ ഭാഗമായി തീര്‍ന്നു. കോണ്‍ഗ്രസ് പ്രകടന പത്രികയും ബി ജെ പി പ്രകടന പത്രികയും വാഗ്ദാനങ്ങളും പ്രതീക്ഷകളും സി പി എമ്മിന്റെ നിലപാടുകളും എല്ലാം തന്നെ സംവാദത്തെ ഈടുറ്റതാക്കിയപ്പോള്‍, ഹാളില്‍ നിറഞ്ഞു നിന്ന വിവിധ കക്ഷികളുടെ അണികള്‍ കൂരമ്പു തറക്കുന്ന ചോദ്യങ്ങളുമായി വക്താക്കളെ ഉത്തരം മുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ പയറ്റി തെളിഞ്ഞ രാഷ്ട്രീയ നേതാക്കളെ പോലെ മൂന്ന് വക്താക്കളും 

മറുപടി കൊടുത്തു കൊണ്ടേയിരുന്നത് ശ്രദ്ധേയമായിരുന്നു. 

ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയം, സി എ എ, ഇ വി എം, മണിപ്പൂര്‍ കലാപം, മാധ്യമ സ്വാതന്ത്ര്യം, ഇന്ത്യയിലെ പട്ടിണി സൂചിക, ജനാധിപത്യം, മതേരത്വം, അടിയന്തരാവസ്ഥ, മാസപ്പടി വിവാദം, അഴിമതി, കോര്‍പറേറ്റുകളുടെ അധീനത്വം തുടങ്ങി സംവാദത്തില്‍ കൈ വെയ്ക്കാത്ത വിഷയങ്ങളില്ല എന്ന് തന്നെ പറയാം. 

ഇന്ത്യയില്‍ 400ലധികം സീറ്റുകള്‍ നേടി മോദിയും ബി ജെ പിയും അധികാരത്തില്‍ വരുമെന്ന് ഹരി ശിവരാമന്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊരു ദുരന്തം ഇന്ത്യയില്‍ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും ഇ വി എം മറിമായം നടന്നില്ലെങ്കില്‍ 300ലധികം സീറ്റുകള്‍ നേടി ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നു ജീമോന്‍ റാന്നി പറഞ്ഞപ്പോള്‍ ഇന്ത്യ മുന്നനിയുടെ ഭാഗമായ എല്‍ ഡി എഫ് പ്രതിനിധി അരവിന്ദ് അശോക് പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രതിനിധികളായി ഇന്ത്യ മുന്നണിയില്‍ എല്‍ ഡി എഫിന്റെ പ്രാതിനിധ്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് പറയുകയും ചെയ്തു. 

കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും മൂന്ന് മുന്നണികളും 20ല്‍ 20 സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും മൂന്ന് പേരും പറഞ്ഞു.

ഐ പി സി എന്‍ എയുടെ മുന്‍ വൈസ് പ്രസിഡണ്ടായ ജോയ് തുമ്പമണ്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിപ്പിച്ചു.

പരിപാടിയിലെ ചര്‍ച്ചകളും സംവാദങ്ങളും പ്രവാസി ചാനല്‍ ഓണ്‍ലൈന്‍, ഫെയ്‌സ്ബുക്ക്, മാഗിന്റെ ഔദ്യോഗിക പേജിലെ ഫെയ്‌സ്ബുക്ക് ലൈവ്, യൂട്യൂബിലെ ജിടിവി ഗ്ലോബല്‍ എന്നീ നാല് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലെ തത്സമയ സംപ്രേക്ഷണങ്ങളിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സാധിച്ചു. 

ഇത്തരം ഒരു പരിപാടി മാഗും ഐ പി സി എന്‍ എ ഹൂസ്റ്റണ്‍ ചാപ്റ്ററും സംഘടിപ്പിച്ചതിലൂടെ സുപ്രധാനമായ രാഷ്ട്രീയ വിഷയങ്ങളില്‍ സംവാദത്തിന് ഒരു വേദിയൊരുക്കുക മാത്രമല്ല, ഹൂസ്റ്റണിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഐക്യം, സാംസ്‌കാരിക ചടുലത, മാതൃ രാജ്യത്തോടുള്ള വൈകാരിക ബന്ധം എന്നിവ ഊട്ടി ഉറപ്പിക്കുന്നതിനും സാഹചര്യമൊരുക്കി.