മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ


ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യ രാജ്യങ്ങള്‍ക്ക്  വ്യക്തിനിയമങ്ങള്‍ ഇല്ലെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യം ഭരിക്കുന്നത് ശരിയത്തിന്റെ അടിസ്ഥാനത്തിലാണോ? അതോ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണോ? ഒരു രാജ്യവും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ജനാധിപത്യ രാജ്യത്തും വ്യക്തിനിയമങ്ങളൊന്നുമില്ല. ലോകം എന്തിനാണ് ഇന്ത്യയില്‍?' പല മുസ്ലീം രാജ്യങ്ങളും ശരിയത്ത് നിയമം പാലിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി വാദിച്ചു. കാലം മുന്നോട്ട് പോയി.ഇനി ഇന്ത്യയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ്. എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഏകീകൃത സിവില്‍ കോഡ് ഉണ്ടെന്നും ഇന്ത്യയിലും അത് നടപ്പിലാക്കാനുള്ള സമയമായെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ഭരണഘടനാ നിര്‍മ്മാണ സഭയുടെ വാഗ്ദാനം പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയതിന് ശേഷം , നിയമത്തെക്കുറിച്ച് 'സാമൂഹിക, ജുഡീഷ്യല്‍, പാര്‍ലമെന്ററി വീക്ഷണകോണില്‍' ചര്‍ച്ച നടത്തുമെന്ന് അമിത് ഷാ പറഞ്ഞു . സ്വാതന്ത്ര്യത്തിനു ശേഷം ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.