മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് മുസ്ലീം സ്ഥാനാര്‍ഥി ഇല്ലാത്തതില്‍ പ്രതിഷേധം; മുതിര്‍ന്ന മുസ്ലിം നേതാവ് പ്രചാരണരംഗം വിട്ടു

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് മുസ്ലീം സ്ഥാനാര്‍ഥി ഇല്ലാത്തതില്‍ പ്രതിഷേധം; മുതിര്‍ന്ന മുസ്ലിം നേതാവ് പ്രചാരണരംഗം വിട്ടു


മുംബൈ:   രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവിന്റെ നിലപാട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ മുസ്ലീം മുഖങ്ങളില്‍ ഒന്നായ എം ആരിഫ് നസീം ഖാന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ച ആരിഫ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാണ് ആരിഫ് ഖാന്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സംസ്ഥാനത്ത് ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ഥിയെ പോലും ലോക്‌സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാതിരുന്നതാണ് ആരിഫിന്റെ അതൃപ്തിക്ക് കാരണം. മഹാ വികാസ് അഗാദിയെന്ന (എംവിഎ) പേരിലാണ് കോണ്‍ഗ്രസ് അടങ്ങുന്ന മുന്നണി മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്.

തന്റെ നിരാശ വ്യക്തമാക്കി ആരിഫ് ഖാന്‍ ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ''ആകെയുള്ള 48 സീറ്റുകളില്‍ ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ഥിയെ പോലും എംവിഎ പരിഗണിച്ചില്ല. പ്രധാനപ്പെട്ട മുസ്ലീം നേതാക്കളില്‍ ആരെങ്കിലും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലീം സംഘടനകളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ അത് സംഭവിച്ചില്ല,'' ആരിഫ് ഖാന്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന് കോണ്‍ഗ്രസിന്റെ നിലപാടില്‍ വലിയ അതൃപ്തിയുണ്ട്. ''കോണ്‍ഗ്രസിന് മുസ്ലീങ്ങളുടെ വോട്ട് വേണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ഥികളെ വേണ്ട'' എന്ന മുദ്രാവാക്യം സമുദായത്തിലെ അണികള്‍ക്കിടയില്‍ ഉയരുകയാണ്. ''അവരോട് പറയാന്‍ എനിക്കൊരു മറുപടിയും ഇല്ല. എക്കാലത്തും കോണ്‍ഗ്രസിനോട് ഉറച്ചുനിന്നവരാണ് മുസ്ലീം സമുദായമെന്ന് മറക്കരുത്,'' ആരിഫ് ഖാന്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി കൂടിയായ ആരിഫ് ഖാന്‍ ഗാന്ധി കുടുംബത്തോട് വലിയ അടുപ്പമുള്ളയാളാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ നിരയില്‍ മുസ്ലീം മുഖമെന്ന നിലയില്‍ ആരിഫ് ഖാന്‍ ഉണ്ടാവുമെന്ന് വലിയൊരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ സ്ഥാനാര്‍ഥിയെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവന്നത്.

മുംബൈ സിറ്റി യൂണിറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഷ ഇ ഗെയ്ക്വാദിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഈ പ്രഖ്യാപനം വന്നതോടെ പാര്‍ട്ടിയിലെ മുസ്ലീം നേതാക്കളില്‍ കടുത്ത അതൃപ്തി ഉണ്ടായിരിക്കുകയാണ്. ''പാര്‍ട്ടിയുടെ തീരുമാനത്തില്‍ എനിക്ക് വല്ലാത്ത നിരാശയുണ്ട്. ഗുജറാത്ത്, ഗോവ, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങി മഹാരാഷ്ട്രയില്‍ വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി നിയോഗിച്ചപ്പോഴെല്ലാം ആ ജോലി ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 3,4,5 ഘട്ടങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഉണ്ടാവില്ല,'' ആരിഫ് ഖാന്‍ പറഞ്ഞു.