ഡല്‍ഹി മദ്യനയക്കേസില്‍ 45 കോടിയുടെ നേരിട്ടുള്ള ഗുണഭോക്താവ് എഎപിയെന്ന് ഇ ഡി

ഡല്‍ഹി മദ്യനയക്കേസില്‍ 45 കോടിയുടെ നേരിട്ടുള്ള ഗുണഭോക്താവ് എഎപിയെന്ന് ഇ ഡി


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ 100 കോടി രൂപയുടെ അഴിമതിപ്പണത്തില്‍ ആം ആദ്മി പാര്‍ട്ടി 45 കോടിയുടെ നേരിട്ടുള്ള ഗുണഭോക്താവാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹവാല വഴി പ്രചാരണത്തിന് വഴിതിരിച്ചുവിട്ടുവെന്നും കുറ്റപത്രത്തില്‍ ഇഡി പറയുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇഡി കുറ്റപത്രം പരിഗണിച്ച ഡല്‍ഹി കോടതി ജൂലൈ 12ന് ഹാജരാവാന്‍ അരവിന്ദ് കേജ്രിവാളിനോട് ആവശ്യപ്പെട്ടു. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്രിവാള്‍. 

എഎപിയെ 38-ാം പ്രതിയായി കുറ്റപത്രത്തില്‍ പരാമര്‍ശിക്കുമ്പോള്‍ ഇഡി 'കിംഗ്പിന്‍' എന്ന് പേരിട്ടിരിക്കുന്ന കേജ്രിവാള്‍ 37-ാം പ്രതിയാണ്.

അഴിമതിക്കേസില്‍ ഏതെങ്കിലും ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആദ്യമായാണ് ദേശീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്.

ഹവാല വഴി ഗോവയില്‍ എത്തിയ പണം ചാരിയറ്റ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരനായ ചന്‍പ്രീത് സിംഗ് കൈകാര്യം ചെയ്തിരുന്നതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി, ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ എഎപിയുടെ ഗോവ പ്രചാരണത്തില്‍ ചേര്‍ന്ന സിംഗിന് പാര്‍ട്ടി ഒരു ലക്ഷം രൂപ നല്‍കി.

മുഖ്യമന്ത്രി എങ്ങനെയാണ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതെന്ന് സ്ഥാപിക്കാന്‍ അരവിന്ദ് കെജ്രിവാളും എഎപി നേതാവ് മനീഷ് സിസോദിയയുടെ മുന്‍ സെക്രട്ടറി സി അരവിന്ദും തമ്മിലുള്ള സംഭാഷണങ്ങളും ഏജന്‍സി ഉദ്ധരിച്ചു. വന്‍തോതില്‍ തെളിവുകള്‍ നശിപ്പിച്ചതായും ഇഡി അവകാശപ്പെട്ടു.

അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സഹായി വിനോദ് ചൗഹാന്‍ ഹവാല ഇടപാടുകാരുമായി നേരിട്ട് ആശയവിനിമയം നടത്തിയതായും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

ഗോവ തെരഞ്ഞെടുപ്പിന് ഹവാല വഴി 25 കോടി രൂപ കൈമാറിയതിന് ഉത്തരവാദി ചൗഹാനാണെന്ന് ഇഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മേയിലാണ് ഇയാളെ ഏജന്‍സി അറസ്റ്റ് ചെയ്തത്.