അമേഠിയില്‍ നിന്നുള്ള രാഹുലിന്റെയും പ്രിയങ്കയുടേയും പിന്മാറ്റം കോണ്‍ഗ്രസിന്റെ തോല്‍വി അംഗീകരിക്കല്‍-സ്മൃതി ഇറാനി

അമേഠിയില്‍ നിന്നുള്ള രാഹുലിന്റെയും പ്രിയങ്കയുടേയും പിന്മാറ്റം കോണ്‍ഗ്രസിന്റെ തോല്‍വി അംഗീകരിക്കല്‍-സ്മൃതി ഇറാനി


ലക്‌നൗ: അമേഠിയില്‍ നിന്നുള്ള ഗാന്ധി സഹോദരങ്ങളുടെ പിന്മാറ്റത്തോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയെന്നാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എല്‍ ശര്‍മ്മ അമേഠിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. 1999 ന് ശേഷം ആദ്യമായാണ് ഗാന്ധി കുടുംബാംഗമല്ലാത്ത ഒരു വ്യക്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അമേഠിയിലേക്കെത്തുന്നത്.

'ഗാന്ധി കുടുംബം അമേഠിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇല്ല എന്നത് സൂചിപ്പിക്കുന്നത് അമേഠിയിലെ വോട്ടെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയം സമ്മതിച്ചുവെന്നാണ്,' ഇറാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 'സീറ്റില്‍ വിജയസാധ്യതയുണ്ടെന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍, അവര്‍ ഇവിടെ നിന്ന് മത്സരിക്കുമായിരുന്നു, പകരം അവരുടെ പ്രതിനിധിയെ രംഗത്തിറക്കില്ല,' ഗാന്ധി കുടുംബത്തെ പരാമര്‍ശിച്ച് സ്മൃതി ഇറാനി പറഞ്ഞു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്മൃതി ഇറാനിയെ തന്നെയാണ് അമേഠിയില്‍ നിന്ന് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അമേഠിയില്‍ നിന്നും താന്‍ വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിച്ച് വരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

'അമേഠി അംഗീകരിക്കാതെ വന്നപ്പോള്‍ വയനാട്ടിലേക്ക് പലായനം ചെയ്തയാള്‍ ഒരിക്കലും റായ്ബറേലിയില്‍ രക്ഷപെടില്ല, ''കൂടാതെ ചോദ്യം ഇതാണ്: വയനാട് അത് തന്റെ കുടുംബമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയപ്പോള്‍ റായ്ബറേലിയില്‍ രാഹുല്‍ എന്ത് പറയും? അവര്‍ ചോദിച്ചു.

''വയനാട്ടിലെ വോട്ടെടുപ്പിന് ശേഷം രാഹുല്‍ പുതിയ സീറ്റ് തേടുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെപറഞ്ഞിരുന്നു, അത് ഇന്ന് നിങ്ങള്‍ കാണുന്നുണ്ട്,'' രാഹുലിനെ കടന്നാക്രമിച്ചുകൊണ്ട് ഇറാനി പറഞ്ഞു.

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെല്ലാം അമേഠിയില്‍ നിന്നാണ് ലോക്സഭയിലെത്തിയത്. എന്നാല്‍ മോദി തരംഗം ആഞ്ഞടിച്ച 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍, രാഹുലിനെ 55,000-ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ജയന്റ് കില്ലറെന്ന് വാഴ്ത്തപ്പെട്ട സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തത്.