ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള എംടെക് വിദ്യാര്‍ഥിയായ 22കാരനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനക്കാരായ രണ്ട് സഹോദരങ്ങള്‍ ആസ്ട്രേലിയയില്‍ അറസ്റ്റിലായി. ആസ്ട്രേലിയയിലെ മെല്‍ബണ്‍ ഓര്‍മോണ്ടില്‍ നവജീത് സന്ധുവിനെ കുത്തിക്കൊന്ന കേസില്‍ അഭിജിത്ത് (26), റോബന്‍ ഗര്‍ട്ടന്‍ (27) എന്നിവരെയാണ് ന്യൂ സൗത്ത് വെല്‍സിലെ ഗൗള്‍ബോര്‍ണില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.

ഹരിയാനയിലെ കര്‍ണാല്‍ സ്വദേശികളാണ് മൂവരും. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാടക തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ബന്ധു പൊലീസിനോട് പറഞ്ഞു. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ് സന്ധുവിന് നെഞ്ചില്‍ കുത്തേറ്റത്. അക്രമത്തില്‍ സന്ധുവിന്റെ സുഹൃത്തിനും പരിക്കുണ്ട്. സന്ധു തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു.

ഇതിനിടെ തര്‍ക്കത്തിലേര്‍പ്പെട്ട സംഘത്തിനിടയിലേക്ക് വഴക്കിടരുതെന്ന് പറയാന്‍ പോയപ്പോഴായിരുന്നു കുത്തേറ്റതെന് സന്ധുവിന്റെ അമ്മാവന്‍ യശ്വിര്‍ പൊലീസിനോട് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് സന്ധു പഠന വിസയില്‍ ആസ്ട്രേലിയയില്‍ എത്തിയത്. സ്ംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരങ്ങളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.