ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും രാവിലെ 7 മണിക്ക് ആരംഭിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) നേതാവ് സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്.

93 മണ്ഡലങ്ങളിലായി 17 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഇതില്‍ 72 ജനറല്‍ സീറ്റുകളും 10 എണ്ണം പട്ടികജാതികള്‍ക്കും 11 പട്ടികവര്‍ഗക്കാര്‍ക്കുമാണ്.

നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്നാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റില്‍ അദ്ദേഹത്തിന്റെ എല്ലാ എതിരാളികളും ഒന്നുകില്‍ പേരുകള്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുകയോ ചെയ്തു.

സൂറത്തിന് പുറമേ, ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 25 ലേക്ക് മാറ്റിവച്ചു. ഇവിടെ  വോട്ടെടുപ്പിന്റെ ആറാം ഘട്ടമാണ്. ലോജിസ്റ്റിക്, കമ്മ്യൂണിക്കേഷന്‍,കണക്റ്റിവിറ്റിയുടെ സ്വാഭാവിക തടസ്സം എന്നിവ പ്രചാരണത്തിന് തടസ്സമായി മാറുന്നുവെന്ന് വാദിച്ച് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബെതുല്‍ ലോക്സഭാ മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കും. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അശോക് ഭലവിയുടെ മരണത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം മെയ് 13ന്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.