പാക് ചാരന്മാര്‍ക്ക് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍

പാക് ചാരന്മാര്‍ക്ക് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ കാസിം (34) എന്നയാളാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

അന്വേഷണത്തില്‍ ഇയാള്‍ 2024, 2025 വര്‍ഷങ്ങളില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായും 90 ദിവസത്തോളം തങ്ങിയിരുന്നതായും കണ്ടെത്തി. ഈ സമയങ്ങളില്‍ ഇയാള്‍ പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

2024 സെപ്റ്റംബറില്‍ ഇന്ത്യന്‍ സേനയും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിനു വേണ്ടി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആളുകളുടെ സഹായത്തോടെ അതിര്‍ത്തി കടന്നെത്തി ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

രഹസ്യവിവരത്തിനു പിന്നാലെ നടത്തിയ അന്വേഷണമാണ് ഒടുവില്‍ കാസിമില്‍ അവസാനിച്ചത്. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ഗംഗോറ ഗ്രാമവാസിയായ കാസിമിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും ഇയാളെ റിമാന്‍ഡ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.