തമിഴ്‌നാട്ടിലെ മലയാളി ദമ്പതികളുടെ കൊലപാതകം ; പ്രതിയെന്ന് കരുതുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍

തമിഴ്‌നാട്ടിലെ മലയാളി ദമ്പതികളുടെ കൊലപാതകം ; പ്രതിയെന്ന് കരുതുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍


ചെന്നൈ: തമിഴ്‌നാട് ആവടിയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

ഞായര്‍ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത്. എരുമേലി സ്വദേശികളായ സിദ്ധ ഡോക്ടര്‍ ശിവന്‍ നായര്‍(72), ഭാര്യ പ്രസന്ന കുമാരി(64) എന്നിവരാണ് മരിച്ചത്. ആവടി മുത്താപ്പുതുപ്പെട്ടിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 100 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു.

സിദ്ധ ഡോക്ടറായ ശിവന്‍ വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. വിമുക്ത ഭടനാണ്. കേന്ദ്രീയ വിദ്യാലയത്തിലെ റിട്ടയേഡ് അധ്യാപികയാണ് പ്രസന്ന കുമാരി. ഇവരുടെ മക്കള്‍ വിദേശത്താണ്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എന്ന വ്യാജേന എത്തിയ പ്രതികള്‍ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.