മോഡിയുടെ വിവാദ പ്രസംഗം; സിപിഎമ്മിന്റെ പരാതി സ്വീകരിക്കാതെ ഡല്‍ഹി പൊലീസ്

മോഡിയുടെ വിവാദ പ്രസംഗം; സിപിഎമ്മിന്റെ പരാതി സ്വീകരിക്കാതെ ഡല്‍ഹി പൊലീസ്


ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം നല്‍കിയ പരാതി സ്വീകരിച്ചില്ല. ഡല്‍ഹി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കാന്‍ ശ്രമിച്ചത്. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കാന്‍ നീക്കം നടത്തിയത്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് ഇമെയിലില്‍ പരാതി നല്‍കി. സംഭവം നടന്നത് രാജസ്ഥാനിലാണ് എന്ന് കാട്ടിയാണ് പരാതി സ്വീകരിക്കാതിരുന്നത്.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോഡിയുടെ വിവാദ പ്രസംഗം. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോഡിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്‍ശം.

'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോഡിയുടെ പരാമര്‍ശം.