ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഏക മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് സുരക്ഷിതയായി നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഏക മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് സുരക്ഷിതയായി നാട്ടിലെത്തി


ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത എംഎസ്സി ഏരിസ് എന്ന ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. തൃശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇറാന്‍ അധികൃതരുടെ പിന്തുണയോടെ ഇറാനിലെ ഇന്ത്യന്‍ എംബസി നടത്തിയ പരിശ്രമങ്ങളാണ് ആന്‍ ടെസ്സയെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സഹായിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

ചരക്കുകപ്പലിലെ ശേഷിക്കുന്ന 16 ക്രൂ അംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഇറാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആന്‍ ടെസ്സയെ നാട്ടിലെത്തിച്ചതില്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ പ്രയത്‌നങ്ങളെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പ്രകീര്‍ത്തിച്ചു. വിദേശത്തും നാട്ടിലും മോദിയുടെ ?ഗ്യാരണ്ടി എപ്പോഴുമുണ്ടെന്ന് ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.

ചരക്കുകപ്പലില്‍ തുടരുന്ന 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും, ഇവര്‍ നാട്ടിലുള്ള കുടുംബാം?ഗങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ ജീവനക്കാരെ ഇറാന്‍ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഇറാജ് എലാഹി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണ്. കാലാവസ്ഥാ പ്രശ്‌നം തീര്‍ന്ന് കപ്പല്‍ നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാന്‍ നടപടി തുടങ്ങുമെന്നും ഇറാന്‍ അംബാസഡര്‍ അറിയിച്ചിരുന്നു.

നാലു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കടല്‍നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഏപ്രില്‍ 13ന് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് ഇറാന്‍ പിടിച്ചെടുത്ത എംഎസ്സി ഏരിസ് എന്ന ചരക്കുകപ്പല്‍.