സാമൂഹ്യമാധ്യമത്തില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മദ്യം നല്‍കി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

സാമൂഹ്യമാധ്യമത്തില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മദ്യം നല്‍കി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍


മലപ്പുറം: വണ്ടൂരില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ 14,15 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയത്. ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളെ കാണാതായതോടെ അമ്മയുടെ സഹോദരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വണ്ടൂര്‍ എസ്‌ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികളായ പെണ്‍കുട്ടികള്‍ പ്രതികളുമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇവരെ ബെംഗളൂരുവില്‍ എത്തിച്ച സംഘം വീട് സംഘടിപ്പിച്ച് ഒരു ദിവസം അവിടെ താമസിച്ചു. ഇവിടെ വച്ചാണ് പെണ്‍കുട്ടികളെ ഇരുവരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചത്. മടങ്ങിവരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റില്‍വച്ച് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ്  ചുമത്തിയിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.