കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു

കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു


കൊച്ചി: എറണാകുളം കലൂരിലെ സ്വകാര്യ ഹോസ്റ്റലില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ശുചിമുറിയില്‍ നിന്നും ഒരുപാട് സമയമായിട്ടും കാണാതിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ വാതില്‍ തകര്‍ത്ത അകത്ത് കടന്നപ്പോഴാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് കണ്ടത്. ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞിന് രണ്ടര കിലോ ഭാരവും ഉണ്ടായിരുന്നു.

കൊല്ലം സ്വദേശിയയായ യുവതി അവിവാഹിതയാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതിയുടെ മൊഴി. സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലാണ് സംഭവത്തില്‍ നിര്‍ണായകമായത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

യുവതിയുടെ ഗര്‍ഭധാരണത്തെ സംബന്ധിച്ച് മുറിയിലെ മറ്റു താമസക്കാര്‍ അറിഞ്ഞിരുന്നില്ല. നേരത്തെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പെണ്‍കുട്ടിയോട് ആരാഞ്ഞപ്പോള്‍ വലിയ രീതിയിലുള്ള അനാരോഗ്യം ഇല്ലെന്നാണ് യുവതി പറഞ്ഞിരുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ട.വി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  പോലീസ് യുവതിയുടെ കുടുംബത്തെയും കൊല്ലം സ്വദേശിയായ കാമുകനെയും കുടുംബത്തെയും വിളിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ശുചിമുറിയില്‍ പ്രസവം നടത്തിയ യുവതി കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറി വരുന്നതിനു മുന്‍പാണ് കൊച്ചിയില്‍ നിന്നുമുള്ള അടുത്ത വാര്‍ത്തയെത്തുന്നത്. ഹോസ്റ്റലിലെ സഹ അന്തേവാസികളുടെ ഇടപെടലാണ് മറ്റൊരു ചോരക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിലേക്ക് വഴി വെച്ചത്.