ന്യൂയോര്‍ക്ക്: 1975-1990 വര്‍ഷങ്ങളില്‍ ലെബനനിലെ ആഭ്യന്തരയുദ്ധകാലത്ത് ഏഴു വര്‍ഷത്തോളം ഇസ്ലാമിക തീവ്രവാദികളുടെ തടവിലായിരുന്ന യുഎസ് പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍, അന്തരിച്ചു. ന്യൂയോര്‍ക്കിലെ ഗ്രീന്‍വുഡ് ലേക്കിലെ വീട്ടില്‍ 76ാം വയസിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മകള്‍ സുലോമി ആന്‍ഡേഴ്‌സണ്‍ അറിയിച്ചു.മരണകാരണം പറഞ്ഞിട്ടില്ല.
അസോസിയേറ്റഡ് പ്രസ്സിന്റെ മുന്‍ ചീഫ് മിഡില്‍ ഈസ്റ്റ് ലേഖകന്‍, ലെബനനില്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കപ്പെട്ട നിരവധി പാശ്ചാത്യരില്‍ ഒരാളായിരുന്നു.
ലെബനനിലെ ഷിയാ മുസ്ലിം ഗ്രൂപ്പുകളായിരുന്നു ബന്ദി ക്രൈസിസ് എന്നറിയപ്പെട്ടിരുന്ന സംഭവത്തിന് പിനന്ില്‍. പിടിക്കപ്പെട്ടവരെ കൈകളും കാലുകളും ചങ്ങലയിട്ട് ബന്ധിച്ച് വെളിച്ചമില്ലാത്ത സെല്ലുകളില്‍ അടച്ചിടുകയായിരുന്നു. കൂടുതല്‍ സമയവും കണ്ണുകള്‍ മൂടിെേക്കട്ടിയ നിലയില്‍. മുന്‍ നാവികന്‍ കൂടിയായ ആന്‍ഡേഴ്‌സന്‍ പിന്നീട് 'ഏതാണ്ട് ഭ്രാന്തന്റെ അവസ്ഥയിലായി' എന്ന് മകള്‍ ഓര്‍ത്തു. 1991 ഡിസംബറില്‍ മോചിതനാകുന്നതിന് മുമ്പ് പലവട്ടം ആത്മഹത്യയുടെ വക്കില്‍ എത്തി. അദ്ദേഹത്തിന്റെ റോമന്‍ കത്തോലിക്കാ വിശ്വാസം മാത്രമാണ് ജീവനൊടുക്കുന്നതില്‍ നിന്ന് തടഞ്ഞത്.
'തടങ്കലില്‍ ബന്ദിയാക്കപ്പെട്ട കാലത്ത് എന്റെ പിതാവിന്റെ ജീവിതം അങ്ങേയറ്റം കഷ്ടപ്പാടുകളാല്‍ അടയാളപ്പെടുത്തിയിരുന്നുവെങ്കിലും, സമീപ വര്‍ഷങ്ങളില്‍ അദ്ദേഹം ശാന്തവും സുഖപ്രദവുമായ ഒരു സമാധാനജീവിതത്തിലായിരുന്നു. ഏറ്റവും മോശമായ അനുഭവത്തിലൂടെയല്ല, മറിച്ച് തന്റെ മാനുഷിക പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത് എന്ന് എനിക്കറിയാം. വിയറ്റ്‌നാം ചില്‍ഡ്രന്‍സ് ഫണ്ട്, പത്രപ്രവര്‍ത്തകര്‍, ഭവനരഹിതരായ വെറ്ററന്‍സ്, മറ്റ് അവിശ്വസനീയമായ കാരണങ്ങളാല്‍ യാതനകള്‍ അനുഭവിക്കുന്നവര്‍ എന്നിവരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ജീവിത്തിന്റെ ഭാഗമായിരുന്നുവെന്ന് സുലോമി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ആന്‍ഡേഴ്‌സണിനുവേണ്ടി അധികം വൈകാതെ ഒരുസ്മാരകം നിര്‍മ്മിക്കുമെന്ന് അവര്‍ പറഞ്ഞു.
1985 മാര്‍ച്ച് 16-ന് രാവിലെ ബെയ്റൂട്ടില്‍ ഒരു റൗണ്ട് ടെന്നീസ് കളിച്ചുവരുമ്പോളാണ് ആന്‍ഡേഴ്‌സന്റെ കഷ്ടപ്പാടുകള്‍ ആരംഭിച്ചത്. കാറിലെത്തിയ മൂന്ന് തോക്കുധാരികള്‍ ചാടിയിറങ്ങി, ഷോര്‍ട്ട്സ് ധരിച്ചുനിന്നിരുന്ന ആന്‍ഡേഴ്‌സനെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇറാന്‍ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഏറ്റെടുത്തു, 'അമേരിക്കക്കാര്‍ക്കെതിരായ തുടര്‍പ്രവര്‍ത്തനങ്ങളുടെ' ഭാഗമാണിതെന്ന് അക്രമികള്‍ പറഞ്ഞു. കുവൈത്തിലെ യുഎസ്, ഫ്രഞ്ച് എംബസികള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയതിന് കുവൈറ്റില്‍ തടവിലാക്കപ്പെട്ട ഷിയ മുസ്ലീങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടു.
ബെയ്റൂട്ടിലെയും മറ്റിടങ്ങളിലെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകള്‍ക്കടിയില്‍ സെല്ലുകളില്‍ കുടുങ്ങിയ ആന്‍ഡേഴ്‌സന്റെ ഒരു പേടിസ്വപ്‌നത്തിന്റെ തുടക്കമായിരുന്നു അത്. .
തടവിലായിരിക്കെ, പിതാവും സഹോദരനും ക്യാന്‍സര്‍ ബാധിച്ച് മരിച്ചു, മകള്‍ സുലോമയ്ക്ക് ആറ് വയസ്സ് ആകുന്നതുവരെ വരെ കാണാന്‍ കഴിഞ്ഞില്ല. ഏഴുവര്‍ഷമാണ് ബന്ദിയായി അദ്ദേഹം ലെബനനിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിഞ്ഞത്.